കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. നിരവധി ഉന്നതരായ ഉദ്യോഗസ്ഥർക്ക് വാട്സ്ആപ്പ് സന്ദേശം വഴി പണം ആവശ്യപ്പെട്ടു കൊണ്ടാണ് മെസ്സേജ് ചെന്നത്. ഇതോടെയാണ് പോലീസ് വിഷയത്തിൽ ഇടപെടുന്നത്. സബ് കളക്ടർ അടക്കമുള്ളവർക്ക് മെസ്സേജ് ചെന്നതായി ജില്ലാ കളക്ടർ പി കെ ജയശ്രീ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം കുശലാന്വേഷണം നടത്തി കൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ഇത് പുതിയ നമ്പർ ആണോ എന്ന് ചോദിക്കുമ്പോൾ അതേ എന്ന് മറുപടി വരും. പെട്ടെന്നുണ്ടായ ചില ബുദ്ധിമുട്ടുകളിൽ ആണെന്നും പണം വേണമെന്ന് ആവശ്യപ്പെട്ടാണ് പിന്നീട് മെസ്സേജ്. 5000 വരെയുള്ള ചെറിയ തുകകളാണ് ഇവർ ആവശ്യപ്പെടുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.
advertisement
Also Read- Robbery | കണ്ണില്‍ മുളക് പൊടിയിട്ട് 38 ലക്ഷം കവര്‍ന്നു; മൂന്ന് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ നിന്നാണ് ഈ നമ്പർ വാട്സാപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ആണ് സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തുടർന്ന് സൈബർ നടത്തിയ അന്വേഷണത്തിലാണ് നമ്പർ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
തട്ടിപ്പിന് ശ്രമം നടത്തുന്ന വാട്സ്ആപ്പ് ബ്ലോക്ക് ചെയ്യാൻ സൈബർ സെൽ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ആരും തട്ടിപ്പിനിരയായിട്ടില്ല എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥർക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം എന്നതുകൊണ്ട് തന്നെ പൊതുജനങ്ങളിലേക്ക് തട്ടിപ്പ് എത്തില്ല എന്നാണ് പോലീസ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. കളക്ടറുമായി പരിചയമുള്ളവരിലേക്കാണ് സന്ദേശം ചെല്ലുന്നത്. എന്നിരുന്നാലും ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് ജില്ലാ കളക്ടർ പി കെ ജയശ്രീയും, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കും അറിയിച്ചു.
നേരത്തെയും ഉന്നതരുടെ പേരിൽ പണം തട്ടിപ്പിന് ശ്രമം നടന്നു എങ്കിലും ഇത് പൂർണ്ണമായും അവസാനിപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പുകാർ ഓരോ തവണയും പുതിയ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ സോഷ്യൽ മീഡിയ സൈറ്റുകൾക്കും ആകുന്നില്ല എന്നതും പ്രധാനപ്പെട്ട വിഷയമാണ്.
