ആദ്യ പരാതിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് യുവതിയുടെ ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സ്ൺ പീറ്ററിനെതിരെ കേസെടുത്തിരുന്നത്. കമ്മീഷണർ ഓഫീസിൽ പെൺകുട്ടി നേരിട്ട് ചെന്ന് മൊഴി നൽകിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്. കർശന നടപടിക്ക് കമ്മീഷണർ നിർദേശം നൽകിയത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.
ഭർത്താവ് ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് നടപടിയും വേഗത്തിലായി. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ രീതിയിൽ പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
advertisement
Also Read- വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ 47കാരൻ അറസ്റ്റിൽ
ആദ്യ പരാതി കാര്യമാക്കാതിരുന്നത് പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. അന്വേഷണം നടത്തി വകുപ്പുകൾ തീരുമാനിക്കാനായിരുന്നു നീക്കം. എന്നാൽ ആരുടെയോ സ്വാധീനത്താൽ വലിയ അന്വേഷണം നടത്താതെ നിസ്സാര വകുപ്പുകൾ ചുമത്തിയെന്നും ആരോപണമുണ്ട്. ഒടുവിൽ പരാതിയിൽ കമ്മീഷണർ നേരിട്ട് ഇടപെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെയും യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ തയ്യാറായിട്ടില്ല. വീട്ടിലെ പ്രശ്നങ്ങളിൽ പലപ്പോഴും ഇടപെട്ടിരുന്ന വരാപ്പുഴ അതിരൂപതയിലെ വൈദികന്റേയും ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റേയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഭർതൃവീട്ടിൽ ഒട്ടനവധി പീഡനങ്ങളാണ് മുപ്പത്തിയൊന്നുകാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്. രണ്ടുവർഷം മുമ്പാണ് പച്ചാളം സ്വദേശി ജിപ്സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതത്തിൽ തുടക്കം മുതൽ തന്നെ കല്ലുകടി അനുഭവപ്പെട്ടു തുടങ്ങി.
തൻറെ സ്വർണാഭരണങ്ങളും വീട്ടിൽനിന്ന് കൂടുതൽ പണവും ആവശ്യപ്പെട്ടുകൊണ്ട് ആദ്യം ഭർത്താവ് ആവശ്യങ്ങൾ തുടങ്ങി. പിന്നീട് ഇയാളുടെ മാതാപിതാക്കളും ഇതേ വഴി സ്വീകരിച്ചു. തങ്ങൾക്ക് പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനു വേണ്ടി സ്ത്രീധനമായി 60 പവൻ സ്വർണ്ണാഭരണങ്ങൾ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പെൺകുട്ടി വഴങ്ങി കൊടുത്തില്ല. തുടർന്ന് ഇയാൾ മർദ്ദനമുറകൾ ആരംഭിച്ചു.
ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെയായിരുന്നു മർദ്ദനം. രണ്ടാം വിവാഹമാണെന്ന ഒറ്റക്കാരണത്താൽ ആണ് എല്ലാം സഹിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ജിപ്സണും അയാളുടെ മാതാപിതാക്കൾക്കും വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി പറയുന്നു.
മരുമകൻറെയും കുടുംബത്തിൻറെയും ആക്രമണത്തിൽ കാലൊടിഞ്ഞ്, വാരിയെല്ല് തകർന്നു ദിവങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നുമുതൽ സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമം തുടങ്ങി.