ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
അനുജൻ പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് വെളിപ്പെടുത്തി.
''അവൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. തിരുവനന്തപുരം ജഗതിയിൽ നിന്നും ഇവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെയാണ് അനിയൻ ആകെ അസ്വസ്ഥനാവുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലാണ് ആ പയ്യനെ പിടികൂടിയത്. ഇതോടെ ആകെ ഭയത്തിലായിരുന്നു ഇവൻ. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവൻ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമൺകടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് ഇവൻ പറഞ്ഞു. അന്ന് അവനെ ഞാൻ കുറേ ശകാരിച്ചു. പക്ഷേ അവൻ ആകെ ആശങ്കയിലായിരുന്നു. കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ''.
advertisement
''മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവൻ വീട്ടിൽ ഇല്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമൺകടവിലെ കൂട്ടുകാർ വന്ന് വിളിച്ചു കൊണ്ടു പോകും. പ്രകാശിന്റെ മരണശേഷം എനിക്ക് മേലെ വലിയ സമ്മർദ്ദവുമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത് സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു ഭീഷണി. എന്നാൽ അനിയൻ മരിച്ച ശേഷവും കൂട്ടുപ്രതികളൊക്കെവളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവന്റെ മരണശേഷം ഈ കൂട്ടുകാർ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നു. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം''- പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
അതേസമയം, പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദ ഗിരി ന്യൂസ് 18നോട് പറഞ്ഞു. താൻ ആണ് ആശ്രമം കത്തിച്ചതെന്ന വിമർശനം ഉണ്ടാരുന്നു. അതിനു ഇപ്പോൾ വിരാമമായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരുമെന്നാണ് കരുതുന്നത്.
പ്രകാശ് ഒരിക്കൽ ആശ്രമം അക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. ഒരാൾ അല്ല കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടുണ്ടെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.
2018 ഒക്ടോബർ 27 നാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് എത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും പ്രതികളെ ഉടൻ പിടികൂടുമെന്ന് പറയുകയും ഒക്കെ ചെയ്തു. വലിയ രാഷ്ട്രീയ വിവാദമായ സംഭവം. ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ പക്ഷേ പിന്നീട് പുരോഗതിയുണ്ടായില്ല. ഒടുവിൽ കേസ് അവസാനിപ്പിക്കാനുളള നീക്കത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അങ്ങനെ ഇരിക്കെയാണ് സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവുണ്ടായത്.