പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാം എന്ന് വാഗ്ദാനം നൽകി കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോഴായിരുന്നു പീഡനം. ഇപ്പോൾ കുട്ടിക്ക് പ്രായപൂർത്തിയായി. ഭയം കൊണ്ടാണ് ഇത്രയും നാൾ പീഡനവിവരം വെളിപ്പെടുത്താതിരുന്നതെന്നും പരാതിക്കാരി പറയുന്നു.
എറണാകുളം നോർത്ത് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണവും തുടർ നടപടികളും മോൻസന്റെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ വൈദ്യ പരിശോധന ഉൾപ്പടെയുള്ളവ നടക്കുകയാണ്. മോൻസനുമായി അടുപ്പമുണ്ടായിരുന്ന ചിലരുടെ പേരുകൾ കൂടി പരാതിയിലുണ്ട് എന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
advertisement
നേരത്തേ, ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മോൻസൺ മാവുങ്കൽ ഇടപെട്ടെന്ന് മറ്റൊരു യുവതി പരാതിപ്പെട്ടിരുന്നു. മോൻസനുമായി അടുപ്പമുള്ളവരെയും അയാളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെയാണ് പോക്സോ കേസ് കൂടി മോൻസനെതിരെ എടുത്തിരിക്കുന്നത്.
മോൻസന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എച്ച്എസ്ബിസി ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസൺ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
1) പുരാവസ്തു തട്ടിപ്പുകേസ്: വ്യാജ പുരാവസ്തുക്കൾ കാണിച്ച് ആറു പേരിൽ നിന്നും 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ്. തന്റെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ ഉണ്ടെന്നും മ്യൂസിയം ഉണ്ടാക്കി പാർട്ണർമാർ ആക്കാമെന്നുമാണ് പറഞ്ഞിരുന്നത്. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളും വ്യാജരേഖ തയ്യാറാക്കിയതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
2) ശില്പി സന്തോഷ് നൽകിയ പരാതിയിലെ കേസ്: തിരുവനന്തപുരം സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശിൽപങ്ങളും വിഗ്രഹങ്ങളും നൽകിയ വകയിൽ എഴുപതു ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെയിരുന്നു കേസ്. സുരേഷ് നിർമ്മിച്ചു നൽകിയ വസ്തുക്കൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
3) ഭൂമി പാട്ടത്തിന് നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: കോട്ടയം മീനച്ചൽ സ്വദേശിയിൽ നിന്നാണ് ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് മോൻസൺ ഒന്നെമുക്കാൽ കോടി രൂപ തട്ടിയെടുത്തത്. വയനാട്ടിൽ എസ്റ്റേറ്റ് ഭൂമിയിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് കൊടുക്കാമെന്ന് ആയിരുന്നു വാഗ്ദാനം.
4) സംസ്കാര ടി.വിയുടെ ചെയർമാൻ ചമഞ്ഞ് തട്ടിപ്പ് കോടിക്കണക്കിന് രൂപയാണ് മോൻസൺ മാവുങ്കൽ തട്ടിച്ചു എന്നാണ് എന്നാണ് പരാതി.
5) മൂന്നുകോടി തട്ടിയെന്ന് സന്തോഷിന്റെ പരാതി കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അഞ്ചാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശില്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം മൂന്നു കോടി രൂപ നൽകാതെ മോൻസൺ കബളിപ്പിച്ചു എന്നായിരുന്നു സന്തോഷിന്റെ പരാതി. ക്രൈംബ്രാഞ്ച് സംഘം സന്തോഷിൽ നിന്ന് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. മോൻസന്റെ വീട്ടിലുള്ള വസ്തുക്കളിൽ 70 ശതമാനത്തിലേറെയും താൻ നൽകിയതെന്നാണ് സന്തോഷ് മൊഴി നൽകിയിരുന്നത്.
