കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകം തന്നെയാണ് നടന്നതെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പൊലീസ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് വ്യക്തമാക്കി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി ബി സന്ദീപ് കുമാറിനെ (32) വീടിനു സമീപം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
advertisement
മുഴുവന്‍ പ്രതികളും പിടിയില്‍
സന്ദീപ് വധക്കേസിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ ഇന്നലെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. അതിക്രൂരമായി സന്ദീപിനെ വെട്ടിക്കൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽപ്പോവുകയായിരുന്നു. രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി.
മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.
Also Read- Murder| തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്
ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലില്‍ വെച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർക്കായി തിരുവല്ല കുറ്റൂരിൽ മുറി വാടകയ്ക്ക് എടുത്ത് നൽകിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ സന്ദീപ് ഉണ്ടെന്ന് മനസിലാക്കി പ്രതികൾ പിന്തുടർന്നാണ് ആക്രമിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.