നാലര ഏക്കർ സ്ഥലവും അനുബന്ധ സ്വത്തുക്കളും തട്ടിയെടുത്ത് സുഖ ജീവിതം നയിക്കാനാണ് ബളാലിലെ ആൽബിൻ സഹോദരി ആനിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. മാതാപിതാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. അതേസമയം തിരുവനന്തപുരം നന്തൻകോട് 2017 ഏപ്രിൽ 9 ന് നടന്ന കൂട്ടക്കൊലയ്ക്ക് കാരണം സാത്താൻ സേവയും പ്രതിയുടെ മാനിസക വൈകല്യങ്ങളുമായിരുന്നെങ്കിലും കേഡൽ ജിൻസൺ രാജ അന്ന് വെട്ടി വീഴ്ത്തിയത് അച്ഛനേയും അമ്മയേയും സഹോദരിയേയും ആയിരുന്നു. ഒരു ബന്ധുവും അന്ന് കൊല്ലപ്പെട്ടിരുന്നു.
advertisement
2018 ഒക്ടോബറിൽ തിരുവനന്തപുരം ആറ്റിങ്ങലിൽ മകൻ അച്ഛനെ കുത്തിക്കൊന്നത് നാണക്കേട് മറികടക്കാനായിരുന്നു. പോക്സോ കേസിൽ പ്രതിയായ ശശിധരൻ നായരാണ് മകൻ ശരത്തിന്റെ കൊലക്കത്തിക്ക് അന്ന് ഇരയായത്.
തൃശൂർ ചാലക്കുടിയിൽ ബൈക്ക് മോഷണത്തിന് പിടിയിലായ പ്രതി ബാലുവാണ് അച്ഛൻ ബാബുവിനെ കൊലപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയത്. 2019 ലാണ് ബാലു പിതാവിനെ കൊലപ്പെടുത്തിയ കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. അച്ഛന്റെ മദ്യപാനമായിരുന്നു ബാലുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ 28 വർഷങ്ങൾക്കു ശേഷം മകൻ കുത്തിക്കൊന്ന സംഭവത്തിനും കേരളം സാക്ഷിയായിട്ടുണ്ട്. തൃശൂർ പുളഞ്ചോട് സ്വദേശി രവിയെ കൊലപ്പെടുത്തിയ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് രവിയുടെ മകൻ രതീഷ് പ്രതിയായ സുധനെ കുത്തി കൊല്ലുകയായിരുന്നു.
സ്വത്തിനുവേണ്ടിയും അല്ലാതെയും ഇത്തരത്തിൽ മക്കൾ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ സംഭവങ്ങൾ ധാരാളമുണ്ട്. അതുപോലെ മക്കളെ അച്ഛനമ്മമാർ കൊലപ്പെടുത്തിയ സംഭവങ്ങളും. എന്നാൽ കാസർകോട് അരങ്ങേറിയ പോലെ ക്രൂരമായ ആസൂത്രണത്തിനൊടുവിൽ സ്വന്തം സഹോദരിയെ ഐസ്ക്രീമിൽ വിഷം ചേർത്ത് കൊലപ്പെടുത്തുന്നത് ആദ്യമാണെന്ന് പൊലീസ് രേഖകൾ ചൂണ്ടിക്കാട്ടുന്നു.