തമന്ന ജഹാൻ എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഡൽഹിയിലെ നങ്ക്ളോയി ഏരിയയിലാണ് താമസിക്കുന്നത്. തൊഴിലില്ലാതിരുന്ന ഇവർ പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയൊരു വഴി സ്വീകരിച്ചതെന്നും പൊലീസ് പറഞ്ഞു. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘകരിൽ നിന്നാണ് പൊലീസ് യൂണിഫോമിലെത്തിയ ഇവർ പിഴ ഈടാക്കിയിരുന്നത്.
ബുധാനാഴ്ച തിലക് നഗറിൽ പെട്രോളിംഗ് നടത്തുകയായിരുന്ന ഹെഡ്കോൺസ്റ്റബിൾ സുമർ സിംഗ് മാസ്ക് ധരിക്കാതെ എത്തുന്നവരെ തടഞ്ഞ് വനിത പൊലീസ് പിഴ ഈടാക്കുന്നത് കണ്ടിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് കോൺസ്റ്റബിളിനോട് സാധാരണ വസ്ത്രം ധരിച്ച് മാസ്ക് വയ്ക്കാതെ അവരുടെ അടുത്തേക്ക് ചെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു.
advertisement
ഇങ്ങനെ എത്തിയ കോൺസ്റ്റബിളിനെ തടഞ്ഞ തമന്ന മാസ്ക് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടു. ഏത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥയാണെന്ന് ചോദിച്ചപ്പോൾ തിലക് നഗർ സ്റ്റേഷൻ എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് കോൺസ്റ്റബിൾ ഐഡി കാർഡ് ചോദിച്ചു. ഒരു രേഖയും തമന്നയുടെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ കോൺസ്റ്റബിൽ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പൊലീസ് എത്തി തമന്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ ധിക്കരിച്ച് ഇവർ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് മറ്റ് വരുമാനമാർഗങ്ങളും ഉണ്ടായിരുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയും കോവിഡ‍് നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ പൊലീസ് വേഷം കെട്ടിയതെന്നും ഇവർ വ്യക്തമാക്കി. മാത്രമല്ല സിവിൽ സർവീസ് പരീക്ഷയ്ക്കും ഇവർ തയ്യാറെടുക്കുന്നുണ്ട്.
ഇവരുടെ പക്കൽ നിന്ന് 800 രൂപയുടെ വ്യാജ ചെല്ലാൻ ബുക്ക് കണ്ടെത്തി. ഇവരുടെ പൊലീസ് യൂണിഫോമും പിടിച്ചെടുത്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
