TRENDING:

ഗണപതിയുടെ ചിത്രമുള്ള നോട്ടുകൾ ഇന്തോനേഷ്യയിൽ നിലവിലുണ്ടോ? കെജ്രിവാൾ പറഞ്ഞതിനു പിന്നിലെ വസ്തുത

Last Updated:

ബാങ്ക് ഇന്തോനേഷ്യയുടെ കൈവശമുള്ള വിവരങ്ങൾ അനുസരിച്ച്, ഗണപതിയുടെ ചിത്രമുള്ള 20000 ഇന്തോനേഷ്യൻ റുപിയയുടെ നോട്ടുകൾ 2008-ൽ പിൻവലിച്ചതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ വേണമെന്ന് ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിക രാഷ്ട്രമായ ഇന്തോനേഷ്യയിലെ നോട്ടുകളിൽ ഗണപതിയുടെ ചിത്രമുണ്ടെന്നും ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്നുമായിരുന്നു കെജ്രിവാൾ ചോദിച്ചത്. ഇതിനെ തുടർന്ന്, ഇന്തോനേഷ്യയിലെ നോട്ടുകളിൽ ഗണപതിയുടെ ചിത്രമുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
advertisement

ഇന്തോനേഷ്യയിലെ 20000 റുപിയ നോട്ടുകളാണ് വിഷയവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിച്ചത്. എന്നാൽ, ഈ നോട്ടുകൾ വ്യാജമല്ലെങ്കിലും നിലവിൽ ഇന്തോനേഷ്യയിൽ പ്രചാരത്തിലുള്ളതല്ല ഇവ എന്നതാണ് വസ്തുത.

ബാങ്ക് ഇന്തോനേഷ്യയുടെ കൈവശമുള്ള വിവരങ്ങൾ അനുസരിച്ച്, ഗണപതിയുടെ ചിത്രമുള്ള 20000 ഇന്തോനേഷ്യൻ റുപിയയുടെ നോട്ടുകൾ 2008-ൽ പിൻവലിച്ചതാണ്. എന്നാൽ, ഇക്കാര്യം കെജ്രിവാൾ തൻ്റെ പ്രസംഗത്തിലെങ്ങും സൂചിപ്പിച്ചിട്ടില്ല.

1998-ലാണ് ഗണപതിയുടെ ചിത്രമുള്ള 20000 റുപിയയുടെ നോട്ടുകൾ ഇന്തോനേഷ്യ പുറത്തിറക്കിയത്. രാജ്യത്തിൻ്റെ നേതാവ് കി ഹാദ്ജാർ ദേവാന്തരയുടെ ചിത്രവും ഈ നോട്ടുകളിൽ ഉണ്ടായിരുന്നു. എന്നാൽ മറ്റു ചില നോട്ടുകളോടൊപ്പം 2008 ഡിസംബർ 31-ന് ഇത് പിൻവലിച്ചു. അതിനു ശേഷം ഇവ നിയമപരം അല്ലാതെയായി മാറുകയും ചെയ്തു. എന്നാൽ, നിരോധനത്തിന് ശേഷം പത്തു വർഷത്തേക്ക് ഇന്തോനേഷ്യക്കാർക്ക് ഇത് കൈമാറാൻ കഴിയുമായിരുന്നു.

advertisement

ബാങ്ക് നോട്ടുകളിൽ ഗാന്ധിജിയോടൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ ചേർക്കണമെന്ന് അരവിന്ദ് കേജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് ഇന്തോനേഷ്യൻ നോട്ടിൻ്റെ ചിത്രം ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കെജ്രിവാളിൻ്റെ പ്രസ്താവനയെ പിന്തുണച്ചെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരായിരുന്നു ഇതിൽ മുന്നിൽ. പ്രസ്തുത നോട്ട് ഇപ്പോഴും പ്രചാരത്തിലുണ്ട് എന്ന് വിശ്വസിച്ചാണ് പലരും ഇക്കാര്യം പങ്കുവെച്ചത്.

Also read : എന്താണ് ഹരിത പടക്കങ്ങൾ? അവ എങ്ങനെ തിരിച്ചറിയാം? പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ?

advertisement

ഗണപതിയുടെ ചിത്രത്തിനൊപ്പം പ്രമുഖ ഇന്തോനേഷ്യൻ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കി ഹാദ്ജാർ ദേവാന്തരയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇത് പിൻവലിച്ചതോടൊപ്പം 10000, 50000, 100000 റുപിയയുടെയും നോട്ടുകൾ അസാധുവാക്കിയിരുന്നു. പ്രചാരത്തിലുള്ള കാലഘട്ടവും സുരക്ഷയും മറ്റും പരിഗണിച്ച് ഇന്തോനേഷ്യയിൽ നോട്ടുകൾ നിരോധിക്കുന്നത് ഇടയ്ക്കിടെ നടക്കാറുള്ള നടപടിയാണ്.

Also read : ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം മാത്രം അച്ചടിക്കുന്നതിനു പിന്നിലെ കാരണം?

നോട്ടുകൾ നിരോധിച്ചെങ്കിലും ഇവ കൈമാറാനുള്ള സമയവും അതിനോടൊപ്പം നൽകിയിരുന്നു. ആദ്യ അഞ്ചു വർഷം ഏതെങ്കിലും വാണിജ്യ ബാങ്കിലോ ബാങ്ക് ഓഫ് ഇന്തോനേഷ്യയിലോ നോട്ട് നൽകി മാറാമെന്നും അടുത്ത അഞ്ചു വർഷം ബാങ്ക് ഓഫ് ഇന്തോനേഷ്യയിൽ മാത്രം നൽകി മാറാം എന്നുമായിരുന്നു നിബന്ധന.

advertisement

ഈ വസ്തുതകളൊന്നും അറിയാതെയാണ് ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ ആവശ്യം ഉന്നയിച്ചതും സമൂഹ മാധ്യമങ്ങളിൽ ഇതിനെ അനുകൂലിച്ചുകൊണ്ട് ചർച്ച നടന്നതും. കേജ്രിവാളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കെജ്രിവാൾ ബിജെപി പക്ഷത്തേക്ക് ചായുകയാണെന്ന് കോൺഗ്രസ്, ഇടത് നേതാക്കൾ കുറ്റപ്പെടുത്തിയപ്പോൾ, നിങ്ങളല്ല ഞങ്ങളാണ് സംഘപരിവാർ എന്ന് പറഞ്ഞുകൊണ്ട് നർമ്മ രൂപത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗണപതിയുടെ ചിത്രമുള്ള നോട്ടുകൾ ഇന്തോനേഷ്യയിൽ നിലവിലുണ്ടോ? കെജ്രിവാൾ പറഞ്ഞതിനു പിന്നിലെ വസ്തുത
Open in App
Home
Video
Impact Shorts
Web Stories