ഇവിടെ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് പോലീസ് ഈ കുറ്റകൃത്യം തടഞ്ഞതെന്നും പരിശോധിക്കാം. ശിവ എന്നയാള്‍ താന്‍ പണം തട്ടിപ്പിന് വിധേയമായി എന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഹൈദരാബാദ് പോലീസിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് കേസ് അന്വേഷണം തുടങ്ങുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. നിക്ഷേപത്തിലൂടെ പാര്‍ട്ട് ടൈം ജോബ് എന്ന വാഗ്ദാനം വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും നല്‍കിയാണ് കുറ്റവാളികള്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്.
Also read-ഇന്ത്യൻ സായുധ സേനയിൽ 11000 ഉദ്യോഗസ്ഥരുടെ കുറവ്; കാരണമെന്ത്?
advertisement
അഞ്ച് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരോട് യൂട്യൂബിലെ ചില വീഡിയോകള്‍ ലൈക്ക് ചെയ്യാനും ഗൂഗിള്‍ റിവ്യൂ നല്‍കാനുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഇവ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പണം നല്‍കുമെന്നും കുറ്റവാളികള്‍ വിശ്വസിപ്പിച്ചു. പണം ലഭിച്ചെന്ന് കാണിക്കുന്ന വിന്‍ഡോ തുറന്ന് വന്നെങ്കിലും അതില്‍ നിന്ന് അവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. പണം ലഭിക്കാന്‍ വീണ്ടും ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടി ഇവരോട് ആവശ്യപ്പെട്ടു. ഇത് മുഴുവന്‍ പൂര്‍ത്തിയായാല്‍ മാത്രമേ പണം ലഭിക്കുകയുള്ളൂവെന്നും ഇവരോട് പറഞ്ഞു. ഇത് കൂടാതെ, ചെറിയ തുകയ്ക്കുള്ള പണം നല്‍കിയാല്‍ വലിയ തുക മടക്കി നല്‍കാമെന്നും ഇരട്ടിയാക്കി നല്‍കാമെന്നും കുറ്റവാളികള്‍ വാഗ്ദാനം ചെയ്തു.
ഇങ്ങനെ 5000 രൂപ വരെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചില സംഭവങ്ങളില്‍ ഇവരുടെ പണം ഇരട്ടിയായി ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പോലീസില്‍ പരാതി നല്‍കിയ ശിവയ്ക്ക് ഇത്തരത്തില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കാനും 1000 രൂപ വരെ നിക്ഷേപം നടത്താനുമുള്ള നിര്‍ദേശമാണ് ലഭിച്ചത്. ഇതിന് 866 രൂപ ശിവക്ക് പ്രതിഫലമായും ലഭിച്ചു. ശേഷം ശിവ 25,000 രൂപ നിക്ഷേപം നടത്തിയപ്പോള്‍ 25,000 രൂപ അക്കൗണ്ടിലേക്ക് എത്തിയെന്ന് കാണിച്ചുവെങ്കിലും ആ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. 28 ലക്ഷം രൂപ നഷ്ടപ്പെടുന്നത് വരെ ശിവ ഇത്തരത്തില്‍ നിക്ഷേപം നടത്തിക്കൊണ്ടിരുന്നു.
പോലീസിന്റെ കണ്ടെത്തൽ എന്ത്?
ശിവയുടെ പണം ആദ്യം ആറ് അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്തിരുന്നത്. അവിടെ നിന്ന് ഈ തുക വിവിധ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ശേഷം ദുബായിലേക്കാണ് പണം എത്തിച്ചേര്‍ന്നത്. ഈ തുക പിന്നീട് ക്രിപ്‌റ്റോ കറൻസി വാങ്ങുന്നതിനാണ് ഉപയോഗിച്ചത്. ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തുറന്ന അക്കൗണ്ടുകള്‍ ദുബായില്‍ ഇരുന്നാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. തട്ടിപ്പിന്റെ സൂത്രധാരന്മാര്‍ ചൈനയില്‍ നിന്നുള്ളവരായിരുന്നു. ഇവര്‍ തട്ടിപ്പുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിലുള്ള സൈബര്‍ ക്രൈം വകുപ്പിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥര്‍ പോലും തട്ടിപ്പിന് ഇരയായെന്നതും 84 ലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെന്നതും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് പറഞ്ഞു.
Also read- അഫ്ഗാനിസ്ഥാനിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ധാതുശേഖരം; കണ്ണുവെച്ച് ചൈന
തട്ടിപ്പിലെ ചില ക്രിപ്‌റ്റോവാലറ്റ് പണമിടപാടുകള്‍ക്ക് ഹിസ്ബുള്ള വാലറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത അഹമ്മദാബാദ് സ്വദേശിക്ക് ചില ചൈനീസ് പൗരന്മാരുമായും ബന്ധമുണ്ടെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ഇയാള്‍ അവര്‍ക്ക് വിവരങ്ങള്‍ കൈമാറി. കൂടാതെ, ദുബായ്, ചൈന എന്നിവടങ്ങളില്‍ ഇരുന്ന് റിമോട്ട് ആക്‌സസ് ആപ്പുകള്‍ വഴി ഈ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒടിപി ഇയാള്‍ അവര്‍ക്ക് കൈമാറി.
പോലീസ് അറസ്റ്റു ചെയ്ത ചിലര്‍ 65-ല്‍ പരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചൈനീസ് പൗരന്മാര്‍ക്ക് കൈമാറിയതായി കണ്ടെത്താന്‍ കഴിഞ്ഞു. ഏകദേശം 128 കോടി രൂപയുടെ ഇടപാടുകള്‍ വരും ഇത്. ഇതില്‍ ചൈനീസ് സൂത്രധാരന്മാരായ കെവിന്‍ ജുന്‍, ലീ ലൂ ലാങ്ഷൂ, ഷാഷ എന്നിവര്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 128 കോടി രൂപ കൈമാറ്റം ചെയ്തതായി കണ്ടെത്തി.
മറ്റ് അക്കൗണ്ടിലൂടെ ലഭിച്ച തട്ടിപ്പിലൂടെ ലഭിച്ച പണം യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രെഷറി (യുഎസ്ഡിടി ക്രിപ്‌റ്റോകറന്‍സി) ആക്കി മാറ്റി. ഇത് ഏകദേശം 584 കോടി രൂപ വരും. ഇത്തരത്തില്‍ ആകെ 712 കോടി രൂപയാണ് തട്ടിപ്പുകാര്‍ കടത്തിക്കൊണ്ട് പോയത്. ഇന്ത്യക്കാര്‍ വളരെ വേഗം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നു. ഇത്തരം തട്ടിപ്പുകളോട് പ്രതികരിക്കുന്നവരില്‍ ഏകദേശം മൂന്നില്‍ രണ്ട് പേര്‍ക്കും യഥാര്‍ത്ഥ ശബ്ദവും എഐ ശബ്ദവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ അറിയില്ലെന്ന് മക്അഫീ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയതായി സി എന്‍ ബി സി റിപ്പോര്‍ട്ടു ചെയ്തു.
Also read- റഷ്യയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം; എൽജിബിടിക്യൂ വിരുദ്ധ നിലപാടിന് പിന്നിലെന്ത്?
സര്‍വെയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും (69 ശതമാനം) തങ്ങള്‍ക്ക് എഐ ശബ്ദവും യഥാര്‍ത്ഥ ശബ്ദവും തിരിച്ചറിയാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം (47 ശതമാനം) പേര്‍ ഏതെങ്കിലും എഐ ശബ്ദ തട്ടിപ്പ് അനുഭവിച്ചിട്ടുള്ളവരോ അത്തരം തട്ടിപ്പുകള്‍ അറിയുന്നവരോ ആണ്. ഇത് ആഗോള ശരാശരിയുടെ (25 ശതമാനം) പകുതിയോളം വരും. ഇന്ത്യയില്‍ തട്ടിപ്പിനിരയായ 83 ശതമാനം പേരും തങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടതായി അറിയിച്ചു. ഇവരില്‍ 48 ശതമാനം പേര്‍ക്കും 50,000 രൂപയിലധികം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇത്തരം തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ വീഴാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 46 ശതമാനം പേര്‍ കരുതുന്നത് ഈ പണം ആവശ്യപ്പെടുന്നത് മാതാപിതാക്കളാണെന്നും 34 ശതമാനം പേര്‍ കരുതുന്നത് തങ്ങളുടെ പങ്കാളികളാണെന്നും 12 ശതമാനം പേര്‍ കരുതുന്നത് തങ്ങളുടെ മക്കളാണെന്നുമാണ്. കൊള്ളയടിക്കപ്പെട്ടു, കാര്‍ ആക്‌സിഡന്റ് ഉണ്ടായി, ഫോണ്‍ അല്ലെങ്കില്‍ പഴ്‌സ് നഷ്ടപ്പെട്ടു, അല്ലെങ്കില്‍ വിദേശത്തേക്ക് പോകുന്നതിന് പണം ആവശ്യമുണ്ട് എന്നൊക്കെ കാരണങ്ങളാണ് തട്ടിപ്പ് നടത്തുന്നവര്‍ പണം ലഭിക്കാന്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.