ജൂതകൂട്ടക്കൊലയെ കുറിച്ച് പുറത്തിറങ്ങിയ ‘ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്’ എന്ന സിനിമയെ കുറിച്ചും കൂട്ടക്കൊലയെ കുറിച്ചു തന്നെയും മോശമായ രീതിയിലും സംശയം ജനിപ്പിക്കുന്ന തരത്തിലും ഇന്ത്യയിൽ നിന്നുള്ള പ്രതികരണങ്ങൾ കണ്ടപ്പോൾ, കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ മകൻ എന്ന നിലയിൽ തനിക്ക് അങ്ങേയറ്റം വേദന തോന്നിയെന്നും നേർ ഗിലോൺ പറഞ്ഞു. കശ്മീർ പ്രശ്നം എത്രത്തോളം സെൻസിറ്റീവ് ആണെന്നാണ് ഇത് തെളിയിക്കുന്നത് എന്നും ലാപിഡിന്റെ പ്രസ്താവനയെ അപലപിക്കുന്നു എന്നും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- നാദവ് ലാപിഡ്; കശ്മീർ ഫയൽസിനെ പ്രൊപ്പഗണ്ട സിനിമയെന്ന് വിളിച്ച ഇസ്രായേലി സംവിധായകൻ
advertisement
”ഇന്ത്യൻ സംസ്കാരം അതിഥികളെ ദൈവത്തെ പോലെയാണ് കണക്കാക്കുന്നത്. ചലച്ചിത്രോൽസവത്തിന്റെ ജൂറി പാനലിന്റെ അധ്യക്ഷനായുള്ള ക്ഷണവും അവർ നിങ്ങൾക്കു നൽകിയ വിശ്വാസവും ആദരവും ആതിഥ്യമര്യാദയുമെല്ലാം നിങ്ങൾ ഏറ്റവും മോശമായ രീതിയിൽ ദുരുപയോഗം ചെയ്തു. ഫൗദയോടുള്ള (ഇസ്രയേലി വെബ് സീരിസ്) ഇഷ്ടം വ്യക്തമാക്കാൻ ലിയോ റാസിനെയും ഇസാഖ് അറൂഫിനെയും (ഫൗദയുടെ സൃഷ്ടാക്കൾ) അവർ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഒരു ഇസ്രായേലി എന്ന നിലയിൽ നിങ്ങളെയും ഇസ്രായേൽ സ്ഥാനപതിയായ എന്നെയും അവർ
മേളയിലേക്ക് ക്ഷണിച്ചതിന്റെ കാരണങ്ങളിലൊന്ന് ഫൗദയോടുള്ള സ്നേഹം കൂടി ആയിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. ഞാൻ ഒരു ചലച്ചിത്ര വിദഗ്ദ്ധനല്ല. പക്ഷേ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനു മുൻപ് അതേക്കുറിച്ചു സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് എനിക്കറിയാം. ആ സംഭവം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നും ഒരു വലിയ മുറിവാണ്. കാരണം ആ സംഭവവുമായി ബന്ധപ്പെട്ടവരിൽ പലരും ഇപ്പോഴും അതിന് വലിയ വില കൊടുക്കുന്നുണ്ട്”, നേർ ഗിലോൺ കൂട്ടിച്ചേർത്തു.
നാദവ് ലാപിഡിന്റെ പരാമർശത്തിനെതിരെ ചിത്രത്തിൽ അഭിനയിച്ച അനുപം ഖേറും രംഗത്തെത്തി. വിമർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നു എന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെ ടൂൾകിറ്റ് സംഘം സജീവമായി എന്നും അനുപം ഖേർ പറഞ്ഞു. ”കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത്, ലജ്ജാകരമാണ്. കൂട്ടക്കൊലയുടെ ഭീകരത അനുഭവിച്ച ജൂത സമുദായത്തിൽ നിന്നുള്ളയാളാണ് അദ്ദേഹമെന്നും ഓർക്കണം”, അനുപം ഖേർ കൂട്ടിച്ചേർത്തു.
Also Read- ‘ആദരിച്ചവരെ അപമാനിച്ച IFFI ജൂറി ചെയർമാൻ മാപ്പു പറയണം’ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി
വസ്തുതകൾ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണ് കശ്മീർ ഫയൽസ് എന്ന് സിനിമയിൽ അഭിനയിച്ച നടൻ ദർശൻ കുമാർ പ്രതികരിച്ചു. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും അതിലേക്ക് നയിച്ച സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. നീതിക്കുവേണ്ടി ഇപ്പോഴും പോരാടുന്ന കശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ ചിത്രീകരിച്ച ചിത്രമാണ് ദി കശ്മീർ ഫയൽസ് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല”, ദർശൻ കുമാർ കൂട്ടിച്ചേർത്തു.
ലാപിഡിന്റെ പ്രസ്താവനയെക്കെതിരെ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും രംഗത്തെത്തി “സത്യം പറയുന്നതാണ് ഏറ്റവും അപകടകരമായ കാര്യം. അതിനാലാണ് ആളുകൾ കള്ളം പറയുന്നത്”, എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റു’മായുള്ള താരതമ്യം
1940 കളിൽ ‘ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്’ പുറത്തിറക്കുന്നതിനു സമാനമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കശ്മീർ ഫയൽസ് എന്ന സിനിമ പുറത്തിറക്കുന്നതെന്ന് ചിത്രം തിയേറ്ററുകളിലെത്തിയ സമയത്ത് വിവേക് അഗ്നിഹോത്രി പ്രതികരിച്ചിരുന്നു.
നാദവ് ലാപിഡിന്റെ അഭിപ്രായങ്ങൾക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ജൂത കൂട്ടക്കൊല നിഷേധിക്കുകയും ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റിനെ ഒരു പ്രൊപ്പഗാണ്ടയെന്ന് വിളിക്കുകയും ചെയ്യുന്നത് പോലെയാണ് കശ്മീർ ഫയൽസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും എന്നാണ് ബിജെപിയുടെ പ്രതികരണം.
”കശ്മീർ ഫയൽസിനെക്കുറിച്ച് ചലച്ചിത്രകാരൻ നാദവ് ലാപിഡിന്റെ വിമർശനത്തിന് ഇസ്രായേൽ അംബാസഡർ തന്നെ മറുപടി നൽകിയിട്ടുണ്ട്. ജൂത കൂട്ടക്കൊല നിഷേധിക്കുകയും ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റിനെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുകയും ചെയ്യുന്നതു പോലെയാണ് ലാപിഡിന്റെ പ്രസ്താവന”, ബി.ജെ.പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. സത്യം വിജയിക്കുമെന്നും മാളവ്യ കൂട്ടിച്ചേർത്തു.
പ്രമുഖ കശ്മീരി പണ്ഡിറ്റ് നേതാവും പനുൻ കശ്മീർ എന്ന സംഘടനയുടെ നേതാവുമായ ഡോ. അഗ്‌നിശേഖറും ലാപിഡിന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. “കാശ്മീരി പണ്ഡിറ്റ് സമൂഹത്തെയാകെ അപമാനിക്കുകയാണ് നാദവ് ലാപിഡ് ചെയ്തത്. 1990-കളിൽ കശ്മീരിൽ നടന്ന യഥാർത്ഥ സംഭവങ്ങളാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെല്ലാം”, ഡോ. അഗ്‌നിശേഖർ പറഞ്ഞു.
സിനിമ ഇറങ്ങിയ സമയത്ത് അതിനെ വിമർശിച്ച കോൺഗ്രസ് പാർട്ടി അതേ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഇതൊരു പ്രൊപ്പഗാണ്ട സിനിമായാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും പറയുന്നു. “കശ്മീർ ഫയൽസ് സിനിമയെ സർക്കാർ പ്രോത്സാഹിപ്പിച്ചതും അതേക്കുറിച്ച് പ്രചാരണം നടത്തിയതും ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് വ്യക്തമാക്കുന്നു”, എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രവീന്ദർ ശർമ പറഞ്ഞു. നാദിവ് ലാപിഡിന്റെ പ്രസ്താവന സർക്കാരിനെ ലജ്ജിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുൻ ഇസ്രായേൽ അംബാസഡർ ഡാനിയൽ കാർമണും ലാപിഡിന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ചരിത്രപരമായ വസ്തുതകളെക്കുറിച്ച് നന്നായി മനസിലാക്കാതെയും താൻ എന്താണ് സംസാരിക്കുന്നതെന്ന് അറിയാതെയും സംസാരിച്ച ലാപിഡ് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാരണം കൊണ്ട് ജൂതകൂട്ടക്കൊലയെക്കുറിച്ച് സംശയങ്ങൾ തോന്നരുതെന്ന് ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും കാർമൺ കൂട്ടിച്ചേർത്തു. ലാപിഡിന്റെ അഭിപ്രായം തികച്ചും വ്യക്തിപരം ആണെന്നും താൻ എന്താണ് സംസാരിച്ചത് എന്നതിനെക്കുറിച്ച് അയാൾക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാപിഡിന് തുറന്ന കത്തയച്ച ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി നേർ ഗിലോണിന്റെ നടപടിയെ ഡാനിയൽ കാർമൺ പ്രശംസിച്ചു. ”നമുക്കെല്ലാവർക്കും വേണ്ടി സംസാരിക്കുകയും നമ്മുടെ യഥാർത്ഥ വികാരങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് ആ കത്ത്. അദ്ദേഹം പറഞ്ഞതുപോലെ, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്”, കാർമൺ കൂട്ടിച്ചേർത്തു.
സൈന്യത്തെയും ഇസ്രയേലിന്റെ ദേശീയ സ്വത്വത്തെയും പോലും വിമർശിക്കുന്ന ഒരു ഇടതുപക്ഷ ചലച്ചിത്ര നിർമ്മാതാവാണ് നാദവ് ലാപിഡ് എന്ന് സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്‌ഡി നേടിയിട്ടുള്ള മോണിക്ക വർമ പറഞ്ഞു.