നാദവ് ലാപിഡ്; കശ്മീർ ഫയൽസിനെ പ്രൊപ്പഗണ്ട സിനിമയെന്ന് വിളിച്ച ഇസ്രായേലി സംവിധായകൻ
- Published by:user_57
- news18-malayalam
Last Updated:
ലാപിഡിൻെറ പ്രസ്താവനയെ തള്ളി ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി നാവോർ ഗിലോൺ രംഗത്തെത്തിയിട്ടുണ്ട്
ഗോവ ചലച്ചിത്രമേളയുടെ സമാപന സമ്മേളനവേദിയിൽ ‘ദി കശ്മീർ ഫയൽസ്’ (The Kashmir Files) എന്ന സിനിമയെ വിമർശിച്ച് സംസാരിച്ച നാദവ് ലാപിഡ് (Nadav Lapid) എന്ന ഇസ്രയേലി സംവിധായകൻ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചിത്രം മോശം പ്രൊപ്പഗാണ്ട ഉയർത്തുന്നതാണെന്നായിരുന്നു ഇത്തവണത്തെ ഫിലിം ഫെസ്റ്റിവെൽ ഡയറക്ടർ കൂടിയായ നാദവിൻെറ പ്രതികരണം. ഇത് പോലൊരു സിനിമ ഫെസ്റ്റിവെലിൽ ഉൾപ്പെട്ടുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലാപിഡിൻെറ പ്രസ്താവനയെ തള്ളി ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി നാവോർ ഗിലോൺ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് അധ്യക്ഷത വഹിക്കാൻ ലഭിച്ച അവസരം നാദവ് കളങ്കപ്പെടുത്തിയിരിക്കുകയാണ്. ഇത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഇസ്രയേലി സ്ഥാനപതി പറഞ്ഞു. മാർച്ച് 11ന് തീയറ്ററുകളിൽ റിലീസ് ചെയ്തിട്ടുള്ള കശ്മീരി ഫയൽസ് എന്ന സിനിമ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചിരുന്നത്.
Also read: കശ്മീർ ഫയൽസ് ‘വൾഗർ പ്രൊപ്പഗാണ്ട’; അസ്വസ്ഥത തോന്നി; രൂക്ഷവിമർശനവുമായി ജൂറി ചെയർമാൻ IFFI വേദിയിൽ
advertisement
ആരാണ് നാദവ് ലാപിഡ്?
ഇസ്രായേലി സംവിധായകനും തിരക്കഥാകൃത്തുമാണ് 47കാരനായ നാദവ് ലാപിഡ്. എഴുത്തുകാരൻ ഹെയിം ലാപിഡിൻെറയും ഫിലിം എഡിറ്റർ എറ ലാപിഡിൻെറയും മകനായി 1975 ഏപ്രിൽ 8ന് ടെൽ അവീവിലാണ് നാദവിൻെറ ജനനം. അഷ്‌കെനാസി ജൂത വംശജനാണ് അദ്ദേഹം. ടെൽ അവീവ് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫി പഠിച്ച് പുറത്തിറങ്ങിയ നാദവ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പാരീസിലേക്ക് താമസം മാറുകയായിരുന്നു.
ലാപിഡ് പിന്നീട് ഇസ്രായേലിലേക്ക് മടങ്ങിയെത്തുകയും ജറുസലേമിലെ സാം സ്പീഗൽ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. 2011ൽ പുറത്തിറങ്ങിയ പോലീസ‍്‍മാൻ എന്ന ചിത്രത്തോടെയാണ് അദ്ദേഹത്തിൻെറ ചലച്ചിത്ര കരിയർ ആരംഭിക്കുന്നത്. ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആ വർഷം പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാദവ് സംവിധാനം ചെയ്ത ദി കിന്റർഗാർട്ടൻ ടീച്ചർ എന്ന ചിത്രം 2014-ലെ ഇന്റർനാഷണൽ ക്രിട്ടിക്‌സ് വീക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രം പിന്നീട് ഇംഗ്ലീഷിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
advertisement
2019ൽ 69-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയർ അവാർഡ് നേടിയ ‘സിനോണിംസ്’ എന്ന ചിത്രം സംവിധാനം ചെയ്തതും നാദിവാണ്. ഈ ചിത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. 2021-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘അഹെദ്‌സ് നീ’ എന്ന ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കാനിൽ പ്രീമിയർ ചെയ്യുകയും ജൂറി പുരസ്കാരം നേടുകയും ചെയ്തു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ജൂറികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഇന്റർനാഷണൽ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തിലെ ജൂറി അംഗമായിരുന്നു നാദവ്. 2021-ലെ 71-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലെ ജൂറി അംഗം കൂടിയായിരുന്നു അദ്ദേഹം.
advertisement
ഇസ്രായേൽ സർക്കാരിലേക്കും, രാജ്യത്തെ സാമൂഹ്യ – രാഷ്ട്രീയ സാഹചര്യങ്ങളിലേക്കും വിരൽ ചൂണ്ടുന്ന സിനിമകളാണ് നാദവിൻേറതെന്ന് നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. “ഇസ്രായേലിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിമർശിക്കാൻ യാതൊരു കുഴപ്പവുമില്ല. എന്നാൽ മറ്റ് രാജ്യങ്ങളിൽ പോയി നിങ്ങളുടെ നിരാശ പ്രതിഫലിപ്പിക്കുന്നത് ശരിയായ കാര്യമല്ല,” നാദവിനെ വിമർശിച്ച് കൊണ്ട് ഇസ്രയേലി സ്ഥാനപതി നൂർ ഗിലോൺ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2022 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നാദവ് ലാപിഡ്; കശ്മീർ ഫയൽസിനെ പ്രൊപ്പഗണ്ട സിനിമയെന്ന് വിളിച്ച ഇസ്രായേലി സംവിധായകൻ