ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ദി കശ്മീർ ഫയൽസ് സിനിമക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തിയ ജൂറി ചെയർമാർ നാദവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി രംഗത്ത്. സിനിമ ഒരു വൾഗർ, പ്രോപ്പഗാണ്ട ചിത്രമായി തോന്നിയെന്നും ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ആയിരുന്നു ലാപിഡിന്റെ പരാമർശം. ലാപിഡ് തന്റെ പദവി ദുരുപയോഗം ചെയ്തതായും ആദരിച്ചവരെ അപമാനിച്ചതായും ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി നേർ ഗിലോൺ പറഞ്ഞു.
”കശ്മീർ ഫയൽസിനെ വിമർശിച്ച നാദവ് ലാപിഡിനുള്ള ഒരു തുറന്ന കത്താണിത്. ഇത് ഹീബ്രു ഭാഷയിൽ അല്ല. കാരണം നമ്മുടെ ഇന്ത്യൻ സഹോദരീ സഹോദരന്മാർക്കു കൂടി ഈ കത്തിലെ ഉള്ളടക്കം മനസിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വലിയൊരു കുറിപ്പാണ്. അതിനാൽ ആദ്യം അതിന്റ രത്നച്ചുരുക്കം പറയാം – പറഞ്ഞതോർത്ത് താങ്കൾ ലജ്ജിക്കണം”, നേർ ഗിലോൺ ആമുഖമായി കുറിച്ചു.
Also Read- കശ്മീർ ഫയൽസ് ‘വൾഗർ പ്രൊപ്പഗാണ്ട’; അസ്വസ്ഥത തോന്നി; രൂക്ഷവിമർശനവുമായി ജൂറി ചെയർമാൻ IFFI വേദിയിൽ
”ഇന്ത്യൻ സംസ്കാരം അതിഥികളെ ദൈവത്തെ പോലെയാണ് കണക്കാക്കുന്നത്. ചലച്ചിത്രോൽസവത്തിന്റെ ജൂറി പാനലിന്റെ അധ്യക്ഷനായുള്ള ക്ഷണവും അവർ നിങ്ങൾക്കു നൽകിയ വിശ്വാസവും ആദരവും ആതിഥ്യമര്യാദയുമെല്ലാം നിങ്ങൾ ഏറ്റവും മോശമായ രീതിയിൽ ദുരുപയോഗം ചെയ്തു. ഫൗദയോടുള്ള (ഇസ്രയേലി വെബ് സീരിസ്) ഇഷ്ടം വ്യക്തമാക്കാൻ ലിയോ റാസിനെയും ഇസാഖ് അറൂഫിനെയും (ഫൗദയുടെ സൃഷ്ടാക്കൾ) അവർ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഒരു ഇസ്രായേലി എന്ന നിലയിൽ നിങ്ങളെയും ഇസ്രായേൽ സ്ഥാനപതിയായ എന്നെയും അവർ മേളയിലേക്ക് ക്ഷണിച്ചതിന്റെ കാരണങ്ങളിലൊന്ന് ഫൗദയോടുള്ള സ്നേഹം കൂടി ആയിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു.
An open letter to #NadavLapid following his criticism of #KashmirFiles. It’s not in Hebrew because I wanted our Indian brothers and sisters to be able to understand. It is also relatively long so I’ll give you the bottom line first. YOU SHOULD BE ASHAMED. Here’s why: pic.twitter.com/8YpSQGMXIR
— Naor Gilon (@NaorGilon) November 29, 2022
നിങ്ങളുടെ പരാമർശത്തെ ന്യായീകരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ്. എന്നാൽ ഞങ്ങളുടെ രാജ്യങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നും ഒരു പൊതുവായ ശത്രുവിനെതിരായാണ് ഇരു രാജ്യങ്ങളുടെയും പോരാട്ടമെന്നും വേദിയിൽ വെച്ച് ഞാനും മന്ത്രിയും പറഞ്ഞുവെന്ന് നിങ്ങൾ ഒരു മാധ്യമത്തോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സമാനതകളെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു എന്നുള്ളത് ശരിയാണ്. തന്റെ ഇസ്രായേൽ സന്ദർശനങ്ങളെക്കുറിച്ചും, ഒരു ഹൈടെക് രാഷ്ട്രമായതിനാൽ ഇസ്രയേലിനെ സിനിമാ വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും മന്ത്രി സംസാരിച്ചു. നമ്മൾ ഇന്ത്യൻ സിനിമകൾ കണ്ടാണ് വളർന്നത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇത്രയും മഹത്തായ ചലച്ചിത്ര സംസ്‌കാരമുള്ള ഇന്ത്യ, ഇസ്രായേലിൽ നിന്നുള്ള ഫൗദയടക്കമുള്ള സൃഷ്ടികളെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ വിനയാന്വിതരായി പോകുകയാണെന്നും ഞാൻ പറഞ്ഞു.
ഞാൻ ഒരു ചലച്ചിത്ര വിദഗ്ദ്ധനല്ല. പക്ഷേ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനു മുൻപ് അതേക്കുറിച്ചു സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് എനിക്കറിയാം. ആ സംഭവം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നും ഒരു വലിയ മുറിവാണ്. കാരണം ആ സംഭവവുമായി ബന്ധപ്പെട്ടവരിൽ പലരും ഇപ്പോഴും അതിന് വലിയ വില കൊടുക്കുന്നുണ്ട്”, നേർ ഗിലോൺ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.