'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' അഥവാ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ എസ്എസ്കെഎം ആശുപത്രി കൊൽക്കത്ത പോലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അന്തിമ റിപ്പോർട്ട് പുറത്തു വരാൻ 72 മണിക്കൂർ കഴിയണം.
കെകെയുടെ മരണത്തിൽ കൊൽക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗായകന്റെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ കണ്ടതിനെ തുടർന്നായിരുന്നു ഇത്.
ഇന്നലെ കൊൽക്കത്തയിലെ സംഗീത പരിപാടിക്കു ശേഷം ഗ്രാൻഡ് ഹോട്ടലിൽ തിരിച്ചെത്തിയ കെകെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
അതേസമയം, സംഗീതപരിപാടിക്കിടയിൽ അസഹനീയമായ ചൂടിനെ കുറിച്ച് പറയുന്ന കെകെയുടെ വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കൊൽക്കത്തിയിലെ നസറുൽ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു സംഗീത പരിപാടി.
ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നുവെന്നും ചൂട് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നുവെന്നും പരിപാടിയിൽ പങ്കെടുത്ത പലരും പറയുന്നു.
Also Read- 'അവസാന നിമിഷങ്ങളിലും പാട്ടിന്‍റെ ലോകത്ത്, സംഗീത ലോകത്തിന് വലിയ നഷ്ടം' അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠനക്കാലത്ത് കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ അദ്ദേഹം ഹൃദിസ്ഥമാക്കി.
തൊണ്ണൂറുകളിൽ ശ്രദ്ധേയമായ പല പരസ്യങ്ങൾക്കും ജിംഗിളുകൾ പാടിയത് കെകെയായിരുന്നു. തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്.
മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം....’ എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു.