ആട് സീരിസിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ചിത്രത്തിലെ അഭിനേതാക്കളും, അണിയറപ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് നടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും, സംവിധായകനാവാൻ പോകുന്ന കൂടിയായ നടൻ ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനു തുടക്കമിട്ടു.
advertisement
"ആട് ചിത്രീകരണം നടക്കുമ്പോൾ ഞാൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷേ ആട് തുടങ്ങിയപ്പോൾ ഞാൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന്" ഷറഫുദ്ദിൻ ആശംസകൾ നേർന്നു പറഞ്ഞു. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേർന്നു.
താനവതരിപ്പിച്ച മാർക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാൻ 'ആൻ്റോച്ചേട്ടൻ' (ആൻ്റോ ജോസഫ്) അനുവാദം തന്നതും മാർക്കോ വലിയ വിജയമായ അനുഭവവും ഉണ്ണി മുകുന്ദൻ പങ്കിട്ടു
ഷാജി പാപ്പൻ, അറക്കൽ അബു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ, സൈജു കുറുപ്പ്, രൺജി പണിക്കർ, ഭഗത് മാനുവൽ, നോബി, നെൽസൺ, ആൻസൻ പോൾ, ചെമ്പിൽ അശോകൻ, ശ്രിന്ദ, ഡോ. റോണി രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
തന്നെക്കൂടി പങ്കാളിയാക്കി തോമസ് തിരുവല്ല നിർമ്മിച്ച ഭരതനാട്യം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിൻ്റെ ഔദ്യോഗിക അനൗൺസ്മെൻ്റ് ഈയവസരത്തിൽ സൈജു കുറുപ്പ് നടത്തി. തോമസ് തിരുവല്ലയും സന്നിഹിതനായിരുന്നു. സംവിധായകനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തെക്കുറിച്ച് ആമുഖം നൽകി സംസാരിച്ചത്.
ഒരു പരാജയ ചിത്രത്തിൽ നിന്നുമാണ് ആട് - 2 ഒരുക്കാൻ തീരുമാനിച്ചത്. ആട് - 2 വലിയ വിജയം തന്നു. വിജയ ചിത്രങ്ങൾക്കാണ് ഇത്തരത്തിൽ ഒന്നിലധികം സീരീസുകൾ ഉണ്ടാകാറുള്ളത്. ഇവിടെ ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നുമാണ് മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടിരിക്കുന്നത്. ഇത് ഒരുപക്ഷേ സിനിമാ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് മിഥുൻ തൻ്റെ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചത്.
ഇത്തരമൊരു സാഹചര്യത്തിന് എന്നും പിൻബലമേകി കൂടെ നിന്നത് വിജയ് ബാബുവാണ്. ആദ്യം നന്ദി അദ്ദേഹത്തിനു തന്നെ. ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി. ഫാൻ്റസി, ഹ്യൂമർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം.
'ചിത്രത്തിൻ്റെ കഥാഗതിയെക്കുറിച്ച് അധികമൊന്നും സംസാരിക്കരുത്. എങ്ങനെ വേണമെങ്കിലും സിനിമ സംവിധാനം ചെയ്തോളൂ. മാർക്കറ്റിംഗ് എനിക്കു വിട്ടു തരണമെന്നാണ് ഞാൻ മിഥുനോട് പറഞ്ഞിരിക്കുന്നതെന്ന്' വിജയ് ബാബുവും പറഞ്ഞു. ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നും കൂടുന്നുവെന്ന ഭീഷണി പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ്റെ ഭാഗത്തുനിന്നും എന്നുമുണ്ടെന്ന് വിജയ് ബാബു സൂചിപ്പിച്ചു.
ചിത്രത്തിൻ്റെ ബജറ്റ് ഇതുവരേയും ഇട്ടിട്ടില്ലായെന്ന് ഷിബുവും പറഞ്ഞു. ഒരു മാസ് എൻ്റർടൈനറായാണ് ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കും ചിത്രത്തിനുണ്ട്. 120ഓളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ചിത്രീകരണം.
മെയ് പതിനഞ്ചിന് പാലക്കാടു വച്ച് ചിത്രീകരണം ആരംഭിക്കും. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു. വിനായകൻ, അജു വർഗീസ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണി രാജൻ പി.ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.
സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റേണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്,
പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.