ദീപിക പദുകോണിനു പുറമെ നടി രാകുൽ പ്രീത് സിംഗ്, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ്, ഫാഷൻ ഡിസൈനർ സൈമൺ ഖമ്പാട്ട എന്നിവരുടെ ഫോണുകളാണ് വിദഗ്ധ പരിശോധനയ്ക്കായി എൻസിബി പിടിച്ചെടുത്തത്. എൻസ്ബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഫോണുകൾ പിടിച്ചെടുത്തത്. ശനിയാഴ്ചയാണ് നടി ദീപിക പദുകോണിനെ എൻസിബി ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറിലധികം ദീപികയെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് നടി രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തത്. രാകുലിനെ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തു. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ചോദ്യം ചെയ്തിരുന്നു. സൈമൺ ഖമ്പാട്ടയെ വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്തത്.
advertisement
ഈ ഫോണുകളിൽ നിന്നാണ് മയക്കു മരുന്നുമായി ബന്ധപ്പെട്ട ചാറ്റുകൾ നടന്നിരിക്കുന്നതെന്നാണ് എൻ സിബി വ്യക്തമാക്കുന്നത്. സുഷാന്ത് സിംഗിന്റെ മുൻ ടാലന്റ് മാനേജരായ ജയ സാഹയുടെ ഫോണും എൻസിബി പിടിച്ചെടുത്തിരുന്നു. ദീപികയ്ക്ക് പുറമെ നടിമാരായ ശ്രദ്ധ കപൂർ, സാറ അലിഖാൻ എന്നിവരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ മുൻ ടാലന്റ് മാനേജരായ ജയ സാഹയും, ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മ പ്രകാശിന്റെയും ഫോണിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപികയെയും ശ്രദ്ധയെയും ചോദ്യം ചെയ്തത്. നടി റിയാ ചക്രവർത്തിയുടെ വാട്‌സാപ്പ് ചാറ്റിൽനിന്നുള്ള സൂചനകൾവെച്ചാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന സാറാ അലിഖാനെയും രാകുൽ പ്രീത് സിംഗിനെയും ചോദ്യം ചെയ്തത്.
അതേസമയം നടിമാരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. മയക്കു മരുന്ന് കോസുമായി ബന്ധപ്പെട്ട് പുതുതായി ആർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടില്ലെന്നും എൻസിബി വൃത്തങ്ങൾ വ്യക്തമാക്കുന്നു.