Bollywood Drug case| 'മയക്കു മരുന്ന് കേസിൽ തന്റെ പേര് ബന്ധിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണം'; ആവശ്യവുമായി നടി രാകുൽപ്രീത് സിംഗ് കോടതിയിൽ
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ന്യൂഡൽഹി: നടി റിയ ചക്രബർത്തിയുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ തന്റെ പേര് ബന്ധിപ്പിക്കുന്നതിൽ നിന്നും തന്നെ കുറിച്ച് വാർത്ത നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നടി രാകുൽ പ്രീത് സിംഗ് കോടതിയിൽ.
2/ 11
ഡൽഹി ഹൈക്കോടതിയിൽ നൽകിയ തീർപ്പു കൽപ്പിച്ചിട്ടില്ലാത്ത പരാതിയിലാണ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടക്കാല നിർദേശം നൽകണമെന്നാണ് നടിയുടെ ആവശ്യം.
3/ 11
കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ സംയമനം പാലിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും മാധ്യമങ്ങൾ മുമ്പത്തെപ്പോലെ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണെന്ന് അവർ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നു.
4/ 11
മാധ്യമങ്ങൾ നെഗറ്റീവായി വാർത്ത നൽകുന്നത് കാരണം തന്റെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും പരിഹരിക്കാനാകാത്ത വിധം കോട്ടം സംഭവിച്ചതായി അവർ വ്യക്തമാക്കുന്നു.
5/ 11
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് നേരത്തെ രാകുൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
6/ 11
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് മാധ്യമ റിപ്പോർട്ടുകൾ എന്നും രാകുൽപ്രീത് സിംഗ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
7/ 11
ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് നവീൻ ചൗളയുടെ സിംഗിൾ ബെഞ്ച് കേന്ദ്രസർക്കാർ, പ്രസാർ ഭാരതി, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവയ്ക്ക് നോട്ടീസ് നൽകി. കേസ് വീണ്ടും പരിഗണിക്കുന്നത് ഒക്ടോബർ 15ലേക്ക് മാറ്റുകയും ചെയ്തു.
8/ 11
രാകുൽ പ്രീതുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിപ്പോർട്ട് നൽകുമ്പോൾ ടിവി ചാനലുകൾ സംയമനം പാലിക്കുമെന്നും പ്രോഗ്രാം കോഡും മറ്റ് മാർഗനിർദ്ദേശങ്ങളും പാലിക്കുമെന്നും ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
9/ 11
നടി റിയ ചക്രബർത്തിയുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി സാറാ അലി ഖാൻ, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവരോടൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായ തരത്തിൽ തന്റെ പേരും മാധ്യമ വാർത്തകളിൽ വന്നത് ഞെട്ടലുണ്ടാക്കിയതായി രാകുൽ പ്രീത് ഹർജിയിൽ പറയുന്നു.
10/ 11
താന്‍ ഇതുവരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രണ്ട് പ്രാവശ്യം മാത്രമാണ് സാറ അലിഖാനെ കണ്ടിട്ടുള്ളതെന്നും രാകുൽ പ്രീത് വ്യക്തമാക്കിയിട്ടുണ്ട്. സൈമൺ ഖമ്പാട്ടയെ കണ്ടിട്ടു പോലുമില്ലെന്നും അവർ വ്യക്തമാക്കി.
11/ 11
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടി രാകുൽ പ്രീത് സിംഗിനെ നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. റിയ ചക്രബർത്തിക്ക് വേണ്ടിയാണ് മയക്കു മരുന്ന് കൈവശം വച്ചതെന്നാണ് രാകുൽ പ്രീത് നൽകിയ മൊഴി എന്നാണ് വിവരങ്ങൾ.