ഓണസദ്യയ്ക്ക് കുത്തരി ചോറുണ്ടാക്കാനുള്ള പാലക്കാടൻ മട്ട അരി ഉൾപ്പെടെ തയാറാണ്. അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ എന്നിവ ഉണ്ടാക്കാൻ അറിയാത്തവർക്ക് എല്ലാ ചേരുവകളും ചേർത്ത റെഡി ടു കുക്ക് പാക്കറ്റും കിട്ടും. കൂടാതെ സ്പെഷൽ ഓണക്കിറ്റുകളുമുണ്ട്.
Also Read- നാടെങ്ങും ഉത്രാടപ്പാച്ചിൽ; പച്ചക്കറിയുടെ വില കേട്ടാൽ നാട്ടിൽ നിന്നുതന്നെ ഓടിയൊളിക്കും
ആറ് ഗൾഫ് രാജ്യങ്ങളിലേക്കുമായി ലുലു ഗ്രൂപ്പ് മാത്രം 150 ടൺ തൂശനിലയാണ് എത്തിക്കുന്നത്. മറ്റുള്ളവർ ഇറക്കുമതി ചെയ്യുന്നതും ചേർത്താൽ 200 ടൺ കവിയും. ഒമാനിൽ നിന്നാണ് യുഎഇയിലേക്കുള്ള വാഴയില എത്തിച്ചത്.
advertisement
പൂക്കളമൊരുക്കാൻ നാട്ടിൽ നിന്ന് 80 ടൺ പൂക്കൾ ഇറക്കുമതി ചെയ്തു. ഇതിൽ 30 ടൺ ലുലു ഗ്രൂപ്പും 30 ടൺ പെരുമാൾ ഫ്ളവേഴ്സും ശേഷിച്ചവ മറ്റു ഏജൻസികൾ മുഖേനയുമാണ് എത്തുന്നത്. പ്രവാസികളുടെ ഓണാഘോഷം ആഴ്ചകളോളം നീളുന്നതിനാൽ പൂക്കളുടെ വരവു ഇനിയും കൂടും.
കൊച്ചിയിൽ നിന്ന് പറക്കുന്നത് 1400 ടൺ
ഓണം ആഘോഷിക്കാൻ ഗൾഫിലേക്കും യൂറോപ്പിലേക്കും കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1400 ടൺ പഴങ്ങളും പച്ചക്കറികളുമാണ്. ഓണസദ്യക്കായി കേരളത്തിൽ നിന്നുള്ള വാഴയിലയ്ക്ക് ഇത്തവണ വലിയ ഡിമാൻഡാണ്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ നിന്ന് പ്രതിദിനം 100 ടണ്ണിലേറെ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നും നാളെയും 150 ടൺ വീതം കയറ്റുമതി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധയിനം പച്ചക്കറികളും പഴങ്ങളും പൂക്കളമൊരുക്കാനുള്ള പൂക്കളും മുല്ലപ്പൂവുമാണ് പ്രധാനമായും അയക്കുന്നത്.
കേരളത്തിൽ നിന്നുള്ള ചിപ്സുകൾ ഒരു മാസം മുൻപേ അയക്കാൻ തുടങ്ങിയിരുന്നു. കയറ്റുമതി ചെയ്യുന്ന പച്ചക്കറികളിൽ മുൻപിൽ ഏത്തക്കായ ആണ്. വാഴയിലയ്ക്കും വൻ ഡിമാൻഡാണ്. വിമാനങ്ങളിൽ അയക്കുന്നതിന് പുറമെ കപ്പലിലും വാഴയിലകൾ അയക്കുന്നുണ്ട്.
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളതിനാൽ ഈ വർഷം അവിടേക്കും കൊച്ചിയിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ചെറിയ തോതിൽ കയറ്റുമതി നടത്തുന്നുണ്ട്.