'മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ - ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. ലോകത്തിനാകെ ഗുണം ചെയ്യുന്ന രീതിയിൽ ഭാവിയിൽ പല മേഖലകളിലും ഇന്ത്യയും ഖത്തറും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി എക്‌സിൽ കുറിച്ചു.
Also Read - പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ പ്രധാനമന്ത്രിയുമായി നിർണായകമായ കൂടിക്കാഴ്ച നടത്തി
advertisement
“ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അമീറിന്റെ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു, ഇക്കാര്യത്തിൽ അൽ-ദഹ്‌റ കമ്പനിയിലെ എട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതിന് അമീറിനോട് തന്റെ ആഴത്തിലുള്ള നന്ദി അറിയിച്ചു. അവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിലും ചർച്ച നടന്നു. ഊർജമേഖലയിൽ തന്ത്രപരമായ നിക്ഷേപങ്ങളുടെയും പങ്കാളിത്തത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ മേഖലയിൽ വാങ്ങൽ-വിൽക്കൽ ബന്ധത്തിനപ്പുറം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അമീറിന്റെ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി മോദി നന്ദിയും പറഞ്ഞു.
യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ക്ഷേത്രമായ ബാപ്‌സിന്റെ ഉദ്‌ഘാടന ചടങ്ങിലും മോദി പങ്കെടുത്തിരുന്നു.
ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി നരേന്ദ്ര മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ദോഹയിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ കണ്ടു. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകളും ഇരുവരും തമ്മിൽ നടത്തി. ഇതിന് മുമ്പ് 2016ൽ ആണ് പ്രധാനമന്ത്രി ഖത്തറിൽ എത്തിയത്. 2023ൽ ആണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷം പൂർത്തിയായത്.