ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ ഇളവു നൽകണമെന്ന ശുപാർശയും പ്രൊബേഷൻ പീരിഡിനു ശേഷം ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്ററി കമ്മിറ്റി മുന്നോട്ടു വെച്ചിരുന്നു. ഇതും ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകരിച്ചു. തൊഴിലുടമ സമ്മതിച്ചാൽ പ്രൊബേഷൻ വ്യവസ്ഥയിൽ ഇളവ് ലഭിക്കും.
ഈ വർഷം രാജ്യത്തുടനീളം 72,000 പരിശോധനകൾ നടത്തിയതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിനോട് പറഞ്ഞു. വ്യാജ സ്വദേശിവൽക്കരണവുമായി (bogus Emiratisation) ബന്ധപ്പെട്ട 2,300 കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ചില കേസുകൾ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിരുന്നു.
advertisement
2023 ജനുവരിയിൽ, എമിറേറ്റൈസേഷൻ നയങ്ങൾ ലംഘിച്ച ഇരുപതോളം സ്ഥാപനങ്ങളെയാണ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം റഫർ ചെയ്തത്. 296 സ്വദേശികളെ കബളിപ്പിച്ചതിന് ഒരു സ്വകാര്യ കമ്പനിയുടെ ഉടമയെയും മാനേജരെയും ജയിലിലടക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു.
യുഎഇയിലെ തൊഴിൽ രംഗത്ത് സ്വദേശിവത്കരണം ശക്തമാക്കിയിരുന്നു. ഇതനുസരിച്ച്, അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ടു ശതമാനം സ്വദേശികളെയെങ്കിലും നിയമിക്കേണ്ടതുണ്ട്. ഈ വർഷം ജൂൺ മുപ്പതിനകം ഇത് ഒരു ശതമാനം വർധിപ്പിക്കണം എന്നും സർക്കാർ അറിയിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളിൽ നാലു ശതമാനമെങ്കിലും സ്വദേശികൾ ഉണ്ടായിരിക്കണം എന്നും നിയമങ്ങളിൽ പറയുന്നു.
തൊഴിലാളികളുടെ സംരക്ഷണത്തിനായി വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് സിസ്റ്റം, വേജ് പ്രൊട്ടക്ഷൻ സിസ്റ്റം, അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ കമ്പനികളിൽ ഉണ്ടായിരിക്കണം എന്ന് കഴിഞ്ഞ ആഴ്‌ച നടന്ന യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ മീറ്റിംഗിൽ, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞിരുന്നു.
വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് സിസ്റ്റം: കമ്പനി നഷ്ടത്തിലായാലോ വായ്പ അടയ്‌ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലോ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ നിർബന്ധിതരാണ്.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം: ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിയമം ആണിത്.
അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ്: 40000 സ്വദേശികൾ ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ യുഎഇയിലെ അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള, വളരെ കുറഞ്ഞ ചെലവിലുള്ള പദ്ധതിയാണിത്.