മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നിന്നുള്ള മഥുരാബായ് ബിദ്‌വേ എന്ന സ്ത്രീയാണ് നഷ്ടപ്പെട്ട കാഴ്ചശക്തി ഭാഗികമായി തിരിച്ചു കിട്ടിയതായി അവകാശപ്പെടുന്നത്. ഒൻപത് വർഷം മുമ്പ് തിമിരം ബാധിച്ചാണ് ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടത്. രോഗത്തെ തുടർന്ന് കൃഷ്ണമണി വെളുത്തതായി തീരുകയും രണ്ട് കണ്ണുകളിലും കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. എന്നാൽ, ജൂൺ 26ന് കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ അടുത്ത ദിവസം തന്നെ, ഒരു കണ്ണിൽ 30 മുതൽ 40 ശതമാനം വരെ കാഴ്ച തിരികെ ലഭിച്ചതായി അവർ അവകാശപ്പെട്ടതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.
advertisement
ഇന്ന് ലോക ചോക്ലേറ്റ് ദിനം: ഈ മധുരദിനം ആഘോഷമാക്കാൻ ചില ആശയങ്ങൾ
ജൽന ജില്ലയിലെ പാർത്തൂർ സ്വദേശിയായ ബിദ്‌വെ ബന്ധുക്കളോടൊപ്പം റിസോഡ് തഹസീലിലാണ് താമസിക്കുന്നത്. എന്നാൽ, കോവിഡ് പ്രതിരോധത്തിനായി കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും വാക്‌സിനോ എടുത്ത ശേഷം കാഴ്ചശക്തി വീണ്ടെടുക്കുമെന്ന അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല.
അതേസമയം, മഹാരാഷ്ട്രയിൽ നിന്നുള്ള അരവിന്ദ് സോനാർ എന്ന വൃദ്ധൻ വിചിത്രമായ ഒരു അവകാശവാദം ഉന്നയിച്ചിരുന്നു. കോവിഷീൽഡിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം തനിക്ക് കാന്തികശക്തി ലഭിച്ചതായാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് തെളിയിക്കുന്നതിനായി 71കാരനായ ഇയാൾ എടുത്ത വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
സമാനമായ ഒരു സംഭവം സൂറത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പർബത് പാട്യ പ്രദേശത്തെ സുഭാഷ് നഗർ സൊസൈറ്റിയിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ രണ്ട് പേരാണ് കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെട്ടത്. പൂനം ജഗ്‌താപ്പ് എന്ന സ്ത്രീയാണ് തന്റെ അമ്മയും മകനും കാന്തിക സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇവരുടെ കുടുംബത്തിൽ ഒരു കുട്ടിയൊഴികെ എല്ലാ അംഗങ്ങളും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്.
വാക്സിന് കാന്തിക ശക്തിയുണ്ടെന്നും വാക്സിൻ എടുത്തവരുടെ ശരീരത്തിൽ മെസഞ്ചർ ആർ എൻ എ സഞ്ചരിക്കുന്നതായും അവകാശപ്പെടുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, കോവിഡ് -19 വാക്‌സിനുകളെക്കുറിച്ചുള്ള ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിംഗ് വിഭാഗം അറിയിച്ചു. വാക്സിനുകൾക്ക് ആളുകളെ കാന്തികമാക്കാൻ കഴിയില്ലെന്നും ഇത് പൂർണമായും സുരക്ഷിതമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
