ഉജ്ജയിനിലെ ദഷേറ മൈതാൻ പ്രദേശത്ത് പട്ടാപകലാണ് സംഭവം നടന്നത്. നഗരത്തിലെ ദഷേറ മൈതാനിലുള്ള എസ് ബി ഐ എടിഎമ്മിൽ പണം പിൻവലിക്കാൻ ഇഷാ ഖണ്ടേൽവാൾ എന്ന പെൺകുട്ടിയാണ് എത്തിയത്. മൂത്ത സഹോദരിയായ മിഖിതയും അവരുടെ മകനും ഒപ്പമുണ്ടായിരുന്നു. എ ടി എമ്മിൽ നിന്ന് ഇഷ പണം പിൻവലിച്ച് പുറത്തിറങ്ങാൻ നേരത്താണ് സംഭവം. കൈയിൽ കത്തിയുമായി അവിടെ എത്തിയ കവർച്ചക്കാരൻ ഇഷയെ പിന്നിൽ നിന്ന് പിടിച്ച് അവളുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ, അക്രമിയുടെ വയറ്റിൽ ഇഷ ശക്തമായി ഇടിച്ചതോടെ ഇയാൾ താഴെ വീണു. തുടർന്ന് സഹോദരിമാർ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിവന്ന് അക്രമിയെ പിടികൂടി. സംഭവം ഉടൻ തന്നെ പൊലീസിനെ അറിയിച്ചു പ്രതിയെ കൈമാറുകയും ചെയ്തു.
advertisement
ലോക ചോക്ലേറ്റ് ദിനം | ചോക്ലേറ്റുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില രഹസ്യങ്ങൾ
നഗരത്തിലെ വാൽമീകി കോളനി നിവാസിയായ ദീപേഷ് ഖോഡെ ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞതായി ഇഷ പറഞ്ഞു.
സംഭവം നടക്കുമ്പോൾ എ ടി എമ്മിൽ നിന്ന് പിൻവലിച്ച പണം താൻ എണ്ണുകയായിരുന്നു. പിന്നിൽ നിന്ന് ഒരു യുവാവ് വന്ന് എന്നെ പിടിച്ചു. അയാളുടെ കൈയിൽ ഒരു കത്തി ഉണ്ടായിരുന്നെങ്കിലും ഞാൻ ഭയപ്പെട്ടില്ല. ഞാൻ അയാളുടെ വയറ്റിൽ കൈമുട്ട് കൊണ്ട് ഇടിച്ചതോടെ അവൻ താഴെ വീണു. എന്റെ സഹോദരിയും എന്നോടൊപ്പം ഉണ്ടായിരുന്നതിനാൽ അവൾ അവനെ പിടിച്ചു. ഞാൻ നിലവിളിച്ച് സഹായം ചോദിച്ചതോടെ സമീപത്തുള്ള ആളുകൾ ഓടി എത്തി. ഇവരുടെ സഹായത്തോടെ ഞങ്ങൾ കൊള്ളക്കാരനെ പിടിച്ച് പൊലീസിനെ അറിയിച്ചു. കവർച്ചക്കാരന്റെ കത്തി ഭയപ്പെടുത്തിയെങ്കിലും അവനെ രക്ഷപ്പെടാൻ അനുവദിച്ചില്ലെന്നും ഇഷ പിന്നീട് പറഞ്ഞു.
'തല്ലുകൊള്ളും എന്ന പേടി': യൂസുഫ് ഖാൻ എന്ന പേരുപേക്ഷിച്ചതിന് ദിലീപ് കുമാർ പറഞ്ഞ കാരണം
വിവരം ലഭിച്ചതോടെ സമീപത്തെ മാധവ് നഗർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ സ്ഥലത്തെത്തി പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെയും സഹോദരിയുടെയും ധൈര്യത്തെ സബ് ഇൻസ്പെക്ടർ മഹേന്ദ്ര മകാശ്രേ പ്രശംസിച്ചു. ഇരുവരും വലിയ ധൈര്യമാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പ് ഇത്തരത്തിൽ മൊബൈൽ ഫോൺ കവർന്നയാളെ നേരിട്ട 15 വയസ്സുകാരിയുടെ ധീരതയും ചർച്ചയായിരുന്നു. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള കുസും കുമാരി എന്ന പെൺകുട്ടിയാണ് തന്റെ ഫോൺ കവർന്നവരെ പിന്തുടർന്ന് തന്റെ ഫോൺ നേടിയെടുത്തത്. മാത്രമല്ല, ഇതിൽ ഒരാളെ പെൺകുട്ടി പിടി കൂടുകയും ചെയ്തു.
