ഗുണനിലവാരമില്ലാത്ത പ്ലേറ്റ്ലറ്റുകൾ രോഗിക്കു നൽകിയെന്ന് കണ്ടെത്തിയതായി പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് ഖത്രി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും അവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലേറ്റ്‌ലറ്റുകൾക്കു പകരം ഒരു ബാഗിൽ നിന്ന് മുസമ്പി ജ്യൂസ് ആണ് പ്രദീപിന്റെ ശരീരത്തിൽ കയറ്റിയതെന്നും ഇതോടെയാണ് പാണ്ഡെയുടെ ആരോഗ്യനില വഷളായതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ഉടൻ തന്നെ ഇയാളെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് പാണ്ഡെ മരിച്ചതെന്നും കുടുംബം പറഞ്ഞു. പ്ലേറ്റ്‌ലറ്റ് ബാഗ് വ്യാജമാണെന്നും അത് രാസവസ്തുക്കളും മുസമ്പി ജ്യൂസും കലർന്ന മിശ്രിതമാണെന്നും പാണ്ഡെയെ രണ്ടാമതെത്തിച്ച ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായും അവർ ആരോപിച്ചു.
advertisement
നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ഗ്ലോബൽ ആശുപത്രിയോട് ഒക്ടോബർ 28നകം കെട്ടിടം ഒഴിയാൻ പ്രയാഗ്‌രാജ് വികസന അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി കെട്ടിടം നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് സിവിൽ അതോറിറ്റി പറഞ്ഞു. അധികൃതരെത്തി ആശുപത്രി പൊളിച്ചു നീക്കാനും സാധ്യതയുണ്ട്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഉറപ്പ് നൽകി. '' പ്രയാഗ്‌രാജ് ജില്ലയിലെ ഗ്ലോബൽ ഹോസ്പിറ്റൽ ഡെങ്കിപ്പനി രോഗിക്ക് പ്ലേറ്റ്‌ലറ്റിന് പകരം മുസമ്പി ജ്യൂസ് നൽകുന്ന വീഡിയോ വൈറലായതോടെ ആശുപത്രി സീൽ ചെയ്യുകയും പ്ലേറ്റ്‌ലറ്റ് പാക്കറ്റ് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കും'', പതക് ട്വീറ്റ് ചെയ്തു.
എന്നാൽ രോഗിയൊടൊപ്പം ഉണ്ടായിരുന്ന അറ്റൻഡർമാരാണ് പ്ലേറ്റ്‌ലറ്റുകൾ കൊണ്ടുവന്നതെന്ന് ആശുപത്രി ഉടമ സൗരഭ് മിശ്ര പറഞ്ഞു. ''അറ്റൻഡർമാർക്ക് പ്ലേറ്റ്ലറ്റുകൾ കൊണ്ടുവരാനുള്ള സ്ലിപ്പ് നൽകി. വൈകുന്നേരം അവർ അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റുകൾ ഉപയോഗിച്ചു കഴിഞ്ഞപ്പോൾ രോഗിയുടെ ശരീരം അതിനെതിര പ്രതികരിക്കാൻ തുടങ്ങി. അതോടെ ഞങ്ങൾ രോഗിയുടെ ശരീരത്തിലേക്ക് രക്തം കയറ്റുന്നത് നിർത്തി'', മിശ്ര പറഞ്ഞു. അറ്റൻഡർമാർ കൊണ്ടുവന്ന പ്ലേറ്റ്‌ലറ്റുകൾ എസ്ആർഎൻ ബ്ലഡ് ബാങ്കിന്റേതാണെന്നും അതിന്റെ ഉത്തരവാദിത്തം ആശുപത്രിയുടെ മേൽ കെട്ടിവെക്കാനാകില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.
''അറ്റൻഡർമാർ കൊണ്ടുവരുന്ന പ്ലേറ്റ്‌ലെറ്റുകൾ ഞങ്ങൾ പരിശോധിക്കാറില്ല. അവർക്ക് ഗുണനിലവാരമില്ലാത്ത പ്ലേറ്റ്ലറ്റുകൾ ലഭിച്ചാൽ അതിന് ആശുപത്രി എങ്ങനെയാണ് ഉത്തരവാദിയാകുക? അവ ആധികാരികമാണോ എന്ന് പരിശോധിക്കേണ്ടത് അറ്റൻഡർമാരുടെ ഉത്തരവാദിത്തമായിരിക്കണം'', സൗരഭ് മിശ്ര പറഞ്ഞു.
''ആരോഗ്യനില വഷളായതോടെ, അറ്റൻഡർമാരുടെ അഭ്യർത്ഥനയെത്തുടർന്ന് ഞങ്ങൾ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം മറ്റൊരു ആശുപത്രിയിലാണ് മരണം സംഭവിച്ചത്'', മിശ്ര കൂട്ടിച്ചേർത്തു.