സബർമതി ആശ്രമത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും പാദരക്ഷകൾ ഒഴിവാക്കിയിരുന്നു. ഏകദേശം 20 മിനുട്ടോളം സബർമതി ആശ്രമത്തിൽ ചെലവഴിച്ച ട്രംപിനും ഭാര്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെ പ്രത്യേകതകൾ വിവരിച്ചുനൽകി. നേരത്തെ വിമാനത്താവളത്തിൽനിന്ന് 22 കിലോമീറ്റർ ദൈർഘ്യമുളള റോഡ് ഷോയിൽ ഡോണൾഡ് ട്രംപും നരേന്ദ്രമോദിയും ഭാഗമായി. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന വാദ്യ കലാപരിപാടികളാണ് ട്രംപിനായി ഒരുക്കിയത്.
Donald Trump India Visit: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
advertisement
സബർമതിയിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിൽ എത്തുന്ന ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വൻ ജനാവലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി നേടിയ മൊട്ടേരയിൽ സംഘടിപ്പിക്കുന്ന നമസ്തേ ട്രംപ് എന്ന പരിപാടിയിൽ ഏകദേശം ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുന്നുണ്ട്.
മോദി തന്റെ സുഹൃത്താണെന്നാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വളരെക്കാലം മുമ്പ് തന്നെ തീരുമാനിച്ചുറച്ച ഒരു യാത്രയാണിത്. ഇത് വലിയൊരു ചടങ്ങ് തന്നെയായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ചടങ്ങ് തന്നെയായിരിക്കുമെന്നാണ് പ്രധാനമന്ത്രി തന്നെ എന്നോട് പറഞ്ഞത്. വളരെ ആവേശകരമായിരിക്കും ഈ യാത്ര' എന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ വരവിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പരിപാടികൾക്ക് ശേഷം പ്രണയകുടീരമായ താജ്മഹലിൽ സന്ദർശനം. പിന്നീട് സംഘം ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ചർച്ചകൾ നടക്കും. മുപ്പത്താറു മണിക്കൂർ നീളുന്ന സന്ദർശനം ഇന്ത്യാ-അമേരിക്ക ബന്ധത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ. നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്.
