ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് പ്രതി (ജയലാൽ) കോടതിയിൽ നൽകിയ സാഹചര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
2020 ഡിസംബറിലാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടെ പ്രസിഡന്റായി ഡോ. ജോൺറോസ് ഓസ്റ്റിൻ ജയലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ഐ.എം.എയുടെ തണലിൽ ജയലാൽ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തെന്നും ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
advertisement
ഐ.എം.എ പ്രസിഡന്റ് എന്ന നിലയിൽ ജയലാൽ മത പ്രചാരണത്തിനല്ല, വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്തുമതവും അലോപ്പതിയും ഒന്നാണെന്നും അത് പാശ്ചാത്യ ലോകത്തിന്റെ സംഭാവനയാണെന്നുമുള്ള ജയലാലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും കോടതി വ്യക്തമാക്കി.
Also Read അനുവാദം ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു; ബിഹാറിൽ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു
മാര്‍ച്ച് 30ന് നേഷന്‍ വേള്‍ഡ് ന്യൂസില്‍ ജയലാല്‍ എഴുതിയ ലേഖനവും ബാബാ രാംദേവുമായുള്ള ചര്‍ച്ചയിലെ ജയലാലിന്റെ വാദങ്ങളുമാണ് രോഹിത് ഝാ കോടതിയില്‍ ചോദ്യം ചെയ്തത്.
മറ്റു മതങ്ങളെ ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അജയ് ഗോയല്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയുടെ ദൈവമായി കരുതുന്ന സുശ്രുതന്‍ ഇന്ത്യാക്കാരനായിരുന്നു. ശസ്ത്രക്രിയ അലോപ്പതിയുടെ അവിഭാജ്യ ഘടകമാണ്. ഡോക്ടമാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഐഎംഎ ഒരു മഹത്തായ സംഘടനയാണ്. അതിനെ മതം പ്രചരിപ്പിക്കാനുള്ള വേദിയുമാക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ഹിന്ദു മതത്തിനും ആയുര്‍വേദത്തിനും എതിരെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന് ജയലാലിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പദവി ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ജയലാലിന്റെ ശ്രമമെന്നും രോഹിത് ഝാ ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ താന്‍ ഹിന്ദുമതത്തെപ്പറ്റി പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ജയലാൽ വാദിച്ചു. കൊറോണ മുക്തമാകുന്നതിനെ യേശുവുമായി ബന്ധപ്പെടുത്തിയത് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായല്ല. കൊറോണ രോഗികളെ ഭേദപ്പെടുത്തിയത് ഹിന്ദുക്കൾക്കും പാഴ്സികള്‍ക്കും സിഖുകാര്‍ക്കും ബൗദ്ധര്‍ക്കും മുസ്ളീങ്ങള്‍ക്കും ജൂതര്‍ക്കും തങ്ങളുടെ ദൈവമാണെന്ന് പറയാമെന്നും ജയലാൽ വാദിച്ചു. എന്നാൽ ഐഎംഎ അധ്യക്ഷന്റെ ലേഖനം അനുചിതവും അസ്വീകാര്യവുമാണെന്ന് ചൂണ്ടിക്കാട്ടി.
ആയുര്‍വേദവും അലോപ്പതിയും തമ്മിലുള്ള വിവാദം സംബന്ധിച്ച് അഭിപ്രായം പറയാന്‍ കോടതിക്ക് താൽപര്യമില്ല. ഓരോ ചികിത്സാ രീതികൾക്കും അവയുടെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്നും കോടതി പറഞ്ഞു.
തമിഴ് നാട് കന്യാകുമാരി ജില്ലയിലെ കുഴിത്തുറ സ്വദേശിയായ ഡോ. ജോണ്‍റോസ് ഓസ്റ്റിന്‍ ജയലാല്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജിലെ സര്‍ജറി പ്രൊഫസറാണ്.
