രണ്ട് മാസം മുൻപു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അറവകുറിച്ചി നിയമസഭാ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി ആർ ഇളങ്കോവിനോട് 24,816 വോട്ടുകൾക്കാണ് അണ്ണാമലൈ പരാജയപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നായിരുന്നു അണ്ണാമല ബിജെപി അംഗത്വമെടുത്തത്. പാർട്ടിയിലെത്തി അഞ്ചാം ദിവസം സംസ്ഥാന വൈസ് പ്രസിഡന്റുമാരായി അണ്ണാമലയെ ദേശീയ നേതൃത്വം നിയോഗിച്ചു.
പേഴ്സണൽ മോട്ടിവേറ്ററായ അണ്ണാമലൈ തമിഴും ഇംഗ്ലീഷും കന്നഡയും മണിമണിപോലെ സംസാരിക്കും. വീ, ദ ലീഡേഴ്സ് ഫൗണ്ടേഷന്റെ സ്ഥാപകനാണ്. 2019 മെയ് മാസത്തിലാണ് അണ്ണാമലൈ ഐപിഎസ് രാജിവെച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും ബിരുദമെടുത്ത അണ്ണാമലൈ. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയാണ്.
advertisement
Also Read- യുവാവിനെ കൊന്ന് സ്യൂട്ട് കെയ്സിലാക്കിയതിന് ഞായറാഴ്ച കാൽ നൂറ്റാണ്ട്; ഡോ.ഓമന ഇപ്പോഴും കാണാമറയത്ത്
2013 ൽ ഉഡുപ്പി ജില്ലയിലെ കർക്കല സബ് ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് 2015 ജനുവരി 1 ന് ഉഡുപ്പിയിലെ എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ചുമതലയേറ്റ ശേഷം, തീരദേശ ജില്ലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അദ്ദേഹം പ്രശസ്തി നേടി. ഉഡുപ്പിയിലെ 'സിങ്കം' എന്നും അദ്ദേഹം അറിയപ്പെട്ടു.
കോളേജുകളിൽ, പ്രത്യേകിച്ച് മണിപ്പാലിൽ പഠിക്കുന്ന വിദ്യാർഥികളുമായി അണ്ണാമലൈ ഇടയ്ക്കിടെ സംവദിക്കാറുണ്ടായിരുന്നു. 2016 ജൂലൈയിൽ ചിക്കമംഗളൂരു ജില്ലയിലെ എസ്പിയായി നിയമിച്ചു. ബാബ ബുഡാംഗിരി വിഷയം കൈകാര്യം ചെയ്തതിന് അദ്ദേഹം കൂടുതൽ പ്രശംസ നേടി. ജില്ലയിലെ പ്രശസ്തമായ ബാബ ബുഡാംഗിരി ദേവാലയത്തിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് 2017 ഡിസംബറിൽ അദ്ദേഹം ഹിന്ദു-മുസ്ലീം സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ സമാധാന സംരക്ഷണ യോഗം സംഘടിപ്പിച്ചു. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.
ബി എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായതിന് മണിക്കൂറുകൾക്കകം രാമാനഗര ജില്ലാ എസ്പിയായി ചുമതലയേൽക്കാൻ 2018 ൽ അണ്ണാമലൈക്ക് ട്രാൻസ്ഫർ ഉത്തരവ് നൽകി. ജെഡിയുമാരെയും കോൺഗ്രസ് നിയമസഭാംഗങ്ങളെയും അന്ന് രാമനഗരയിലെ ഒരു റിസോർട്ടിൽ പാർപ്പിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ ഈ സ്ഥലംമാറ്റം നടപ്പായില്ല.
അണ്ണാമലയുടെ വരവ് യുവാക്കൾക്കിടയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നാണ് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. മുൻ ഐപിഎസുകാരൻ എത്തുന്നത് വിദ്യാർഥികളടക്കമുള്ള പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ.