പശ്ചിമ ബംഗാളിലെ കർദയിലുള്ള ബൽറാംപൂർ ബസു ആശുപത്രിയിലാണ് നവംബർ 4 ശിബ്ദാസ് ബാനർജി എന്ന 75 കാരനെ കോവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തിച്ചത്. നവംബർ 13ന് ഇദ്ദേഹം മരിച്ചെന്ന് ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. കൂടാതെ ഒരു മൃതദേഹവും വിട്ടുനൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
ഒരാഴ്ച്ച കഴിഞ്ഞ് ബാനർജിയുടെ ശ്രദ്ധ ചടങ്ങുകൾ കുടുംബം നടത്താനിരിക്കേ വെള്ളിയാഴ്ച്ചയാണ് മൃതദേഹം മാറിയെന്നും ശിബ്ദാസ് ബാനർജി ജീവനോടെയുണ്ടെന്നും ആശുപത്രിയിൽ നിന്നും അറിയിപ്പ് വരുന്നത്. ശിബ്ദാസിനെ അഡ്മിറ്റ് ചെയ്ത അതേദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹിനിമോഹൻ മുഖർജിയുടെ മൃതദേഹമാണ് കുടുംബം ആള് മാറി സംസ്കരിച്ചത്.
advertisement
You may also like:ബിഗ് ബോസും അവതാറും കാണുന്നതിനിടയിൽ യുവാവിന്റെ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കി; അപൂർവ ശസ്ത്രക്രിയ ആന്ധ്രപ്രദേശിൽ
നവംബർ ഏഴിന് മോഹിനിമോഹൻ മുഖർജിയെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനൊപ്പം നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നത് ബാനർജിയുടെ വിവരങ്ങളും. ഇതാണ് വലിയ ആശയക്കുഴപ്പത്തിന് കാരണമായത്. മോഹിനിമോഹൻ മുഖർജി കോവിഡ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതോടെ റിപ്പോർട്ടിലെ തെറ്റിദ്ധാരണ മൂലം ബാനർജിയുടെ കുടുംബത്തേയാണ് വിവരം അറിയിച്ചതും മൃതദേഹം കൈമാറിയതും.
You may also like:അമ്മ മരിച്ചിട്ട് 9 മാസം; മുംബൈയിൽ 53 കാരിയായ മകൾ ജീവിച്ചത് മൃതദേഹത്തിനൊപ്പം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യേണ്ടതിനാൽ കുടുംബാംഗങ്ങൾക്ക് മൃതദേഹം അടുത്തു നിന്ന് കാണാനുള്ള അവസരവും ഉണ്ടായില്ല. അതിനാൽ തന്നെ ബാനർജിയാണെന്ന് കരുതി മറവു ചെയ്ത് അന്ത്യകർമങ്ങൾ നടത്തി. ഈ സമയത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബാനർജി. വെള്ളിയാഴ്ച്ച ബാനർജി കോവിഡ് മുക്തനായതോടെ ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചത് മരിച്ച മോഹിനിമോഹന്റെ വീട്ടുകാരേയും. മോഹിനിമോഹനെ സ്വീകരിക്കാൻ എത്തിയ കുടുംബം കണ്ടത് അപരിചതനായ മറ്റൊരാളെ. ഇതോടെയാണ് ആശുപത്രിക്ക് പറ്റിയ വീഴ്ച്ച പുറത്തറിയുന്നത്.
ഇതേസമയം, ബാനർജിയുടെ വീട്ടിൽ മരണം നടന്ന് ഒരാഴ്ച്ച കഴിഞ്ഞുള്ള ശ്രദ്ധ ചടങ്ങുകൾക്കായുള്ള ഒരുക്കം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ നിന്നും അദ്ദേഹം മരിച്ചിട്ടില്ലെന്ന വിവരം വരുന്നത്. ഉടൻ തന്നെ ബന്ധുക്കൾ എത്തി അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അന്വേഷിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച്ചയ്ക്ക് കാരണമായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ തപസ് റോയ് അറിയിച്ചു.
