ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ച് സൂര്യയുടെ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
കോവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരേ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൂര്യ വിമർശിച്ചിരുന്നു. മികച്ച കോച്ചിംഗും ഇൻറർനെറ്റ് കണക്റ്റിവിറ്റിയുമുള്ള വിദ്യാർത്ഥികളും വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികളും തമ്മിലുള്ള പൊതുവായ ഡിജിറ്റൽ വിഭജനത്തെയും അദ്ദേഹം വിമർശിച്ചു.
ജഡ്ജിമാർ അവരുടെ വീടുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചുമതല നിർവഹിക്കുമ്പോൾ വിദ്യാർത്ഥികൾ എങ്ങനെ ധൈര്യത്തോടെ പുറത്തുവന്ന് പരീക്ഷ എഴുതുമെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. ഈ പരാമർശത്തിനെതിരെയാണ് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം പരാതി നൽകിയത്.
ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ സൂര്യയുടെ മനോഭാവം കോടതിയെ അവഹേളിക്കുന്നതാണെന്ന് ജഡ്ജി വിലയിരുത്തിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി സൂര്യ രംഗത്തെത്തിയത്.