വാക്സിന്‍റെ പേരിൽ നടക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നാണ് തന്‍റെ അമ്മയെ ഉദാഹരണമായി കാട്ടി മോദി പറഞ്ഞത്. 'ഞാൻ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞു. നൂറ് വയസോളം പ്രായമുള്ള എന്‍റെ അമ്മയും വാക്സിനെടുത്തു. വാക്സിനുമായി ബന്ധപ്പെട്ട കിംവദന്തികൾ ദയവായി വിശ്വസിക്കരുത്' എന്നായിരുന്നു വാക്കുകൾ.
മധ്യപ്രദേശ് ബേതുൽ ജില്ലയിലെ ദുൽഹരിയ ഗ്രാമവാസികളുമായി മോദി പരിപാടിയിൽ സംവദിച്ചിരുന്നു. വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില അഭ്യൂഹങ്ങളും സംശയങ്ങളും ജനങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വാക്സിൻ വിരുദ്ധത വലിയ വിഷയമായി തന്നെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പ്രതികരിച്ചത്. സംശയങ്ങൾ മാറ്റിവച്ച് എല്ലാവരും വാക്സിനെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഡോക്ടേഴ്സ് ദിനത്തിന് മുന്നോടിയായി കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാനും മോദി മറന്നില്ല. വൈറസ് മൂലം ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരുക എന്നിവയാണ് അവർക്ക് നല്‍കാവുന്ന ഉചിതമായ ആദരാഞ്ജലി എന്നും കൂട്ടിച്ചേർത്തു.
ടോക്കിയോ ഒളിമ്പിക്സിനായി പുറപ്പെട്ട കായികതാരങ്ങളെ അഭിനന്ദിച്ചും കോവിഡ് -19 നോട് പോരാടി ജീവൻ വെടിഞ്ഞ ‘ഫ്ലൈയിംഗ് സിഖ്’ മിൽഖ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചുമാണ് പ്രധാനമന്ത്രി ഇന്നത്തെ മൻ കീ ബാത്ത് പരിപാടി ആരംഭിച്ചത്.