"പശ്ചിമേഷ്യയിലെ സാഹചര്യം ഇപ്പോൾ ആശങ്കാജനകമാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെയും വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഈ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് ലോകം ആഗ്രഹിക്കുന്നു," ലോക്സഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഊർജ വിതരണവും വ്യാപാര പാതകളും സമ്മർദത്തിൽ
യുദ്ധം നടക്കുന്ന മേഖല ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ പ്രധാന പാതയാണെന്നും ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ പ്രധാന സ്രോതസ്സാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ദുഷ്കരമായത് വളം, ക്രൂഡ് ഓയിൽ എന്നിവയുടെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് മോദി വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 3,75,000ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തി. ഇറാനിൽ നിന്ന് മാത്രം 1000 പേർ മടങ്ങിയെത്തി, ഇതിൽ 700ലധികം പേർ മെഡിക്കൽ വിദ്യാർത്ഥികളാണ്. ബാധിത പ്രദേശങ്ങളിലുള്ളവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്.
സാമ്പത്തിക, സുരക്ഷാ ആഘാതങ്ങൾ
യുദ്ധം ഇന്ത്യക്ക് മുന്നിൽ ബഹുമുഖ വെല്ലുവിളികളാണ് ഉയർത്തിയിരിക്കുന്നത്. ഈ പ്രതിസന്ധി നേരിടാൻ പാർലമെന്റിൽ നിന്ന് ഒറ്റക്കെട്ടായ ഒരു ശബ്ദം ലോകത്തിന് മുന്നിൽ എത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ നടപടികൾ
കാർഷികം, വളം, ഭക്ഷ്യസുരക്ഷ, പെട്രോളിയം, ഊർജം, ചെറുകിട ഇടത്തരം വ്യവസായങ്ങൾ, ഷിപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ യുദ്ധം ഉണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് സർക്കാർ വിശദമായ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഖാരിഫ് സീസണിലേക്ക് ആവശ്യമായ വളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗങ്ങൾ ചർച്ച ചെയ്തു. വൈദ്യുതി തടസ്സമില്ലാതെ ലഭിക്കാൻ പവർ പ്ലാന്റുകളിലെ കൽക്കരി ശേഖരം വിലയിരുത്തി. അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.
ലോകത്തെ മുഴുവൻ ബാധിക്കുന്ന ഈ സാഹചര്യത്തിൽ, പൗരന്മാരെ ഇതിന്റെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം," പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Summary: In a recent address to the Lok Sabha, Prime Minister Narendra Modi characterized the ongoing conflict in West Asia as "alarming" and "worrisome," emphasizing its multi-dimensional impact on India’s national interests. The PM highlighted that the conflict directly threatens India's energy security (crude oil and gas supplies) and global trade routes, specifically noting the stress on the Strait of Hormuz.
