2005 മുതൽ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവിൽ താമസിക്കുന്ന ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ കോൺഗ്രസ് പ്രസിഡന്റ് കൂടിയായ രാഹുൽഗാന്ധിയ്ക്ക് ലോക്സഭാ സെക്രട്ടേറിയറ്റ് കത്തയച്ചതിനെ തുടർന്നാണ് ഹൗസിംഗ് കമ്മിറ്റി അദ്ദേഹത്തെ ഒഴിപ്പിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞയാഴ്ചയാണ് മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത്. തുടർന്ന് ലോക്‌സഭാംഗമെന്ന നിലയിൽ അയോഗ്യനാക്കപ്പെടുകയായിരുന്നു. തൊട്ടു പിന്നാലെ ഏപ്രിൽ 22-നകം സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.
Also read-ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്; നടപടി അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ
advertisement
ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ അനുവദിക്കൂവെന്ന് രാഹുലിനയച്ച നോട്ടിസിൽ ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ 2004ലാണ് ഇവിടേക്കു മാറിയത്. ഇതിനിടെ, രാഹുലിനെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ സെഷൻസ് കോടതിയിൽ ഈയാഴ്ച അപ്പീൽ നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനായതിനു പിന്നാലെ ഔദ്യോഗിക വസതിയൊഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തിയിരുന്നു.
രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് ഈ നടപടിയെന്ന് ഖർഗെ ആരോപിച്ചു. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താൻ അവർ എല്ലാ വഴികളും തേടുമെന്ന് ഉറപ്പാണ്. അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞാൽ ഒന്നുകിൽ അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പം താമസിക്കും. അല്ലെങ്കിൽ അദ്ദേഹത്തിന് എന്റെ അടുത്തേക്കു വരാം. ഞാൻ ഒരു വസതി ഒഴിഞ്ഞുകൊടുക്കുമെന്ന് ഖർഗെ പറഞ്ഞു.
‘രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ അപലപനീയമാണ്. അതല്ല നേരായ വഴി. ചിലപ്പോൾ മൂന്നും നാലു മാസങ്ങൾ ഔദ്യോഗിക വസതിയില്ലാതെ ഞങ്ങളൊക്കെ താമസിച്ചിട്ടുണ്ട്. എനിക്ക് പോലും ആറു മാസം കാത്തിരുന്നിട്ടാണ് ഔദ്യോഗിക വസതി ലഭിച്ചത്. ഇതൊക്കെ മറ്റുള്ളവരെ അപമാനിക്കാൻ ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. അത്തരം രീതികളെ ഞാൻ ശക്തമായി അപലപിക്കുന്നു’ ഖർഗെ കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയതും ഇപ്പോൾ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചതും എല്ലാം വലിയ പ്രതിഷേധത്തിനാണ് കാരണമായിട്ടുള്ളത്. രാജ്യവ്യാപകമായി ഇതിനെതിരായ പ്രതികരണങ്ങൾ വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുയരുന്നുണ്ട്.
