രണ്ട് സ്വാതന്ത്ര്യ സമരസേനാനികളെ മാത്രം ആദരിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അതേസമയം, സംസ്ഥാനത്തെ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും ആദരിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനിച്ചതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ പ്രസ്താവന വ്യക്തമാക്കി.
കോവിഡ് മഹാമാരി കണക്കിലെടുത്ത് ബന്ധപ്പെട്ട ജില്ലാ കളക്ടർ, അഡീഷണൽ ജില്ലാ കളക്ടർ അല്ലെങ്കിൽ സബ് ഡിവിഷണൽ ഓഫീസർ എന്നിവരോട് സ്വാതന്ത്ര്യസമരസേനാനികളെ അവരുടെ വസതിയിൽ എത്തി ആദരിക്കാനാണ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
advertisement
1942 ഓഗസ്റ്റ് 9ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചത്. ഇത് അഞ്ച് വർഷത്തിന് ശേഷം 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് കാരണമായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9ന് സംസ്ഥാനത്തെ 29 സ്വാതന്ത്ര്യ സമരസേനാനികളെ രാജസ്ഥാൻ സർക്കാർ ആദരിച്ചിരുന്നു.
ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടു വരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. 1942 ഓഗസ്റ്റ് 8ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ ഐ സി സി) ബോംബെ സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമെന്ന് ഈ പ്രമേയം പ്രസ്താവിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. സി രാജഗോപാലാചാരി ഈ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചു. ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ് എന്നിവർ തീരുമാനത്തോട് സമ്മതം മൂളി. ഗാന്ധിജിയുടെ നേതൃത്വത്തെയും ഇവർ പിന്തുണച്ചു.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ 1942 ഓഗസ്റ്റ് 8ന് മഹാത്മാഗാന്ധി നടത്തിയ പ്രസംഗം ആണ് ക്വിറ്റ് ഇന്ത്യ പ്രസംഗം. ക്വിറ്റ് ഇന്ത്യ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം വളരെ കടുത്ത രീതിയിലായിരുന്നു. ഗാന്ധിജിയുടെ പ്രസംഗം കഴിഞ്ഞ് ഇരുപത്തിനാലു മണിക്കൂറിന് ശേഷം കോൺഗ്രസിന്റെ മുഴുവൻ നേതാക്കളും ദേശീയതലത്തിൽ തടവിലായി. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരു ലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്നും അറസ്റ്റ് ചെയ്തു. വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിക്കടിച്ചു.
1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിനിടെ ബോംബെ ഗൊവാളിയ ടാങ്ക് മൈതാനിയിൽ ഇന്ത്യൻ പതാക ഉയർത്തിയത് അരുണ അസഫലി എന്ന സ്വാതന്ത്ര സമരസേനാനിയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഡൽഹിയിലെ ആദ്യ മേയറായി ഇവർ ചുമതലയേറ്റിരുന്നു.