ചൈനയുടെ ബൈറ്റ്ഡാൻസിന്റെ ഉടസ്ഥതയിലുള്ള ടിക് ടോക് ആപ്പ് വളരെപെട്ടെന്നാണ് യുവാക്കൾക്കിടയിൽ പ്രീതിയാർജിച്ചത്. 2016ലാണ് ആപ്പ് ആദ്യമായി പുറത്തിറങ്ങിയത്. വീഡിയോകളും പാട്ടുകളും നൃത്തങ്ങളും ഡബ് മാഷും തുടങ്ങി തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാൻ സഹായകമായ ഈ ആപ്ലിക്കേഷന്റെ ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിലാണ്. ഏകദേശം 50 കോടി പേർ രാജ്യത്ത് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. എന്നാൽ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയമാണെന്ന ആക്ഷേപമാണ് ടിക് ടോക്കിന് നേരെ ഉയരുന്നത്.
advertisement
- കുട്ടിക്ക് മലയാളം അറിയില്ല, പക്ഷെ ഇതെന്താണ്? ജയസൂര്യയുടെ പോസ്റ്റ് വൈറൽ
ടിക് ടോക്കിലെ അശ്ലീല ഉള്ളടക്കം കുട്ടികളെയും യുവതീയുവാക്കളെയും വഴിതെറ്റിക്കുന്നുവെന്നും അതിനാൽ നിരോധിക്കണമെന്നും തമിഴ്നാട് എംഎൽഎ തമിമുൻ അൻസാരി ചൊവ്വാഴ്ച നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചത്. അൻസാരി മാത്രമല്ല ഇതേ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. നേരത്തെ പിഎംകെ നേതാവ് ഡോ എസ് രാംദാസും ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടിക് ടോക് വലിയ സാമൂഹ്യപ്രശ്നമായി മാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. കൊച്ചുകുട്ടികളെ വലയിലാക്കൻ സെക്സ് മാഫിയകൾ ടിക് ടോക് ദുരുപയോഗം ചെയ്യുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു.
വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകളും മറ്റും അപ് ലോഡ് ചെയ്യുന്നതിന്റെ പേരിലും ടിക് ടോക് ഏറെ വിമർശനങ്ങൾ കേൾക്കുന്നുണ്ട്. ശബരിമല പ്രതിഷേധ സമയത്തും ഒരു വിഭാഗം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. ടിക് ടോക്കിനെ 2018 ജൂലൈയിൽ ഇന്തോനേഷ്യ നിരോധിച്ചിരുന്നു. ഉള്ളടക്കം നിരീക്ഷിക്കാനുള്ള കർശന സംവിധാനം വേണമെന്ന് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ടിക് ടോക് അടുത്തിടെ അറിയിച്ചിരുന്നു. ഇതിനൊപ്പം സ്കൂളുകളിലും കോളജുകളിലും ഓൺലൈൻ സുരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്യാംപയിനുകൾക്കും ടിക് ടോക് തുടക്കം കുറിച്ചിട്ടുണ്ട്.