പൊലീസ് പറയുന്നതനുസരിച്ച് രണ്ടാം വർഷ ബി എസ് സി മാത്സ് വിദ്യാർഥിനി ആയ ഐശ്വര്യയെ ഇക്കഴിഞ്ഞ നവംബർ രണ്ടിനാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിനായി ഒരു കുറിപ്പും എഴുതിവച്ചായിരുന്നു ഐശ്വര്യ ജീവനൊടുക്കിയത്. 'എന്നെക്കാരണം എന്‍റെ കുടുംബത്തിന് പല സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നു. എന്‍റെ കുടുംബത്തിന് ഞാനൊരു ബാധ്യതയാണ്. എന്‍റെ പഠനം ബാധ്യതയാണ്. പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ജീവിക്കാനാകില്ല' എന്നാണ് കുറിപ്പിൽ എഴുതിയിരുന്നതെന്നാണ് കുടുംബം പറയുന്നത്.
You may also like:കാമുകനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചില്ല; ഫ്ലക്സ് ബോർഡിന് മുകളിൽ കയറി ഭീഷണിയുമായി കൗമാരക്കാരി [NEWS]കേരളത്തിന് പിന്നാലെ സിബിഐക്ക് കടിഞ്ഞാണിട്ട് പഞ്ചാബും; പൊതുസമ്മതം റദ്ദാക്കുന്ന ഒൻപതാമത്തെ സംസ്ഥാനം [NEWS] By Election Result 2020 | ബിജെപി ഒത്തുകളിച്ചെന്ന് അഖിലേഷ് യാദവ്; ഫലപ്രഖ്യാപന ശേഷം തെളിവ് പുറത്തുവിടും [NEWS]
advertisement
രംഗറെഡ്ഡി ജില്ലയിൽ മോട്ടോർസൈക്കിൾ മെക്കാനിക്ക് ആണ് ഐശ്വര്യയുടെ പിതാവ്. ഇക്കഴിഞ്ഞ മാർച്ചിൽ ഇയാൾ സ്വന്തമായി ഒരു റിപ്പയർ ഷോപ്പ് ആരംഭിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ മകൾക്ക് ഡൽഹിയിലെ മികച്ച കോളജിൽ തന്നെ ഉന്നത പഠനത്തിന് അവസരം ലഭിച്ചപ്പോൾ ആകെയുള്ള ഒറ്റമുറി വീട് പണയം വച്ച് വായ്പയെടുത്താണ് പഠനത്തിനായി അയച്ചത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ദീർഘനാൾ കട അടച്ചു പൂട്ടേണ്ടി വന്നു.വീണ്ടും തുറന്നെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല. ഇതെല്ലാം കൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം.
ലോക്ക്ഡൗണിനെ തുടർന്ന് ഫെബ്രുവരിയോടെ ഐശ്വര്യയും വീട്ടിലേക്കെത്തിയിരുന്നു. ഒക്ടോബറിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പഠനത്തിനായി ലാപ്ടോപ്പ് വേണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. കുറച്ച് കാത്തിരിക്കാൻ പിതാവ് ആവശ്യപ്പെട്ടപ്പോൾ കുടുംബത്തിന്‍റെ സാമ്പത്തിക അവസ്ഥ അറിയാവുന്ന ഐശ്വര്യ വീണ്ടും ചോദിക്കാൻ നിന്നില്ലെന്നും പിതാവ് പറയുന്നു. ഇതിനിടെ ലാപ്ടോപ് വാങ്ങാൻ സഹായം തേടി നടൻ സോനു സൂഡിനും സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി വരുന്നത് പോലും കാത്തു നിൽക്കാതെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന്‍റെ ഇൻസ്പയർ സ്കോളർഷിപ്പ് നേടിയ വ്യക്തി കൂടിയാണ് ഐശ്വര്യ. എന്നാൽ ആ തുക ലഭിക്കാൻ വൈകിയതും മകളെ സങ്കടത്തിലാക്കിയെന്ന് പിതാവ് പറയുന്നു. ലാപ്ടോപ്പ് ഇല്ലാത്തതിനാൽ ക്ലാസുകൾ ശരിയായ രീതിയിൽ അറ്റൻഡ് ചെയ്യാൻ പറ്റാത്തതും ഇതുകൊണ്ട് പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന ഭയവും കുട്ടിയെ സങ്കടത്തിലാക്കിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
ഞാനൊരു നല്ല മകളല്ലെന്നും എന്നോട് പൊറുക്കണമെന്നും ഐശ്വര്യ ആത്മഹത്യകുറിപ്പിൽ പറഞ്ഞിട്ടുണ്ട്.തങ്ങളുടെ മകൾക്കുണ്ടായ പോലെയൊരു വിധി മറ്റൊരു കുട്ടിക്കും വരരുതെന്ന് അധികൃതർ ഉറപ്പാക്കണമെന്നാണ് ഐശ്വര്യയുടെ കുടുംബം സങ്കടത്തോടെ പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)