എട്ടു മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്ന് കളികളിൽ മാത്രം ജയിച്ച രാജസ്ഥാന് ഇന്നത്തെ മത്സരം നിർണായകമാണ്. നിലവിൽ ആറ് പോയിന്റാണ് രാജസ്ഥാൻ നേടിയിട്ടുള്ളത്. പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അതേസമയം ആറാം ജയം തേടിയാണ് ബാംഗ്ലൂർ ടീം ഇന്നിറങ്ങുന്നത്. രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍സിനെ ബാംഗ്ലൂര്‍ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ബാറ്റിംഗ് നിര ഫോമിലേക്കുയരാത്തതാണ് രാജസ്ഥാന്റെ ദൗർബല്യം. ആദ്യ മത്സരങ്ങളില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഗംഭീര ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചെങ്കിലും പിന്നീട് ഫോം നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി. റോബിന്‍ ഉത്തപ്പയും ജയ്‌സ്വാളും മികച്ച ഇന്നിങ്‌സുകള്‍ ഇതുവരെ കാഴ്ചവെച്ചിട്ടുമില്ല. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ തെവാതിയ, റിയാന്‍ പരാഗ് എന്നിവരാണ് നിലവിൽ ഫോം കണ്ടെത്തിയ ബാറ്റ്സ്മാൻമാർ.
advertisement
ഫിഞ്ച്, ദേവദത്ത്, കോലി, ഡിവില്ലിയേഴ്‌സ്, എന്നിവരടങ്ങുന്ന ബാറ്റിങ് നിരയുടെ മികച്ച ഫോം തന്നെയാണ് ബാംഗ്ലൂരിന്റെ ശക്തി. മാത്രമല്ല ശിവം ദുബെ, ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ഉദാന എന്നീ ഓള്‍റൗണ്ടര്‍മാരും മികച്ച ഫോമിലാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടത് ബാംഗ്ലൂരിന് ക്ഷീണമായിട്ടുണ്ട്.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീം– ദേവ്ദത്ത് പടിക്കൽ, ആരൺ ഫിഞ്ച്, വിരാട് കോലി, എബി ഡി വില്ലിയേഴ്സ്, ഗുർകീരത് സിങ്, ക്രിസ് മോറിസ്, വാഷിങ്ടൻ സുന്ദർ, ഇസുരു ഉഡാന, നവ്ദീപ് സെയ്നി, ഷഹബാസ് അഹമ്മദ്, യുസ്‍വേന്ദ്ര ചെഹൽ.
രാജസ്ഥാൻ റോയൽസ്– ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ,റിയാൻ പരാഗ്, രാഹുൽ തെവാട്ടിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, ജയ്ദേവ് ഉനദ്ഘട്ട്, കാർത്തിക്ക് ത്യാഗി.