ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. രാജ്യത്ത് ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ചിത്രമാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആ ചിത്രം ഉപയോഗിക്കണമെന്ന് ശാഠ്യം അവിടെ നിന്നു ഉണ്ടാകുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ സർക്കാരിന് കഴിയില്ല. ഈ ബുദ്ധിമുട്ട് രാജ്ഭവനെ സർക്കാർ അറിയിച്ചിട്ടാണ് പരിപാടി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് മാറ്റിയത്. ഭരണഘടനാ വിരുദ്ധമായ കാര്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
ഇതും വായിക്കുക: Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി
advertisement
രാജ് ഭവനിൽ നേരത്തെ സമാനമായ ചിത്രം കണ്ടിട്ടില്ല. എല്ലാവരെയും ഒരേപോലെ കാണണമെന്ന് ഭരണഘടന പറയുന്നിടത്ത് എങ്ങനെ ഇങ്ങനെ ഒരു കാര്യം ഉണ്ടാകും. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് രാജ് ഭവന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭരണഘടനാ ചുമതലയില്ലാത്ത ബാഹ്യശക്തി രാജ്ഭവനെ നിയന്ത്രിക്കുക എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. രാജ് ഭവൻ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ വേദിയാക്കാൻ പാടില്ല. കൃഷി വകുപ്പിന്റെ പരിപാടിയിൽ നാളെ മുതൽ അരിവാൾ ചുറ്റിക പ്രദർശിപ്പിക്കാൻ തുടങ്ങിയാൽ എങ്ങനെയായിരിക്കും അത് വ്യാഖ്യാനിക്കപ്പെടുക. ഭരണഘടന പറയാത്ത കാര്യങ്ങളെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മതനിരപേക്ഷ കേരളത്തിന് അംഗീകരിക്കാനാവാത്തതാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
ഇതും വായിക്കുക: ഭാരതമാതാവിന്‌റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു; മാറ്റാനാകില്ലെന്ന് ഗവർണര്‍; രാജ്ഭവന്റെ വിശദീകരണം
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവൻ രംഗത്ത് വന്നു. ഭാരത മാതാവിന്റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടുവെന്നും മാറ്റാൻ കഴിയില്ലെന്ന് ഗവർണർ വ്യക്തമാക്കിയെന്നും രാജ്ഭവൻ പറയുന്നു. രാജഭവനിൽ നടക്കുന്ന പരിപാടിയിൽ എന്തുവേണമെന്ന് രാജ് ഭവൻ തീരുമാനിക്കുമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെൻട്രൽ ഹാളിൽ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാൻ കഴിയില്ലെന്നും ഗവർണർ നിലപാടെടുത്തു. തുടർന്നാണ് സർക്കാർ പരിപാടി ഒഴിവാക്കിയത്.
അതേസമയം, പരിപാടി രാജ്ഭവനിൽ നിന്നും മാറ്റിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. ഗവർണറുടെ നിലപാട് കൃഷിമന്ത്രി പി പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് പരിപാടി ദർബാർ ഹാളിലേക്ക് മാറ്റിയത്.