രാവിലെ മുതൽ പാലക്കാട് മെട്രോമാൻ ശ്രീധരൻ ലീഡ് ചെയ്തത് ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. അവസാന റൗണ്ടിന് തൊട്ടുമുൻപുവരെ വിജയിക്കുമെന്ന പ്രതീതി ശ്രീധരൻ ഉയർത്തിയിരുന്നു. എന്നാൽ അവസാനം കാര്യങ്ങൾ മാറി മറിഞ്ഞു. മൂവായിരത്തിൽ അധികം വോട്ടുകൾക്ക് ഷാഫി പറമ്പിൽ അവസാന നിമിഷം ബിജെപിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി.
Also Read- 'തൃത്താലയുടെ ജനവിധി വിനയ പുരസ്സരം അംഗീകരിക്കുന്നു'; പുതിയ കേരള സർക്കാരിന് ആശംസകൾ നേർന്ന് വി ടി ബൽറാം
advertisement
തെരഞ്ഞെടുപ്പിന് മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട നേമത്ത് വോട്ടെണ്ണൽ തുടങ്ങി ആദ്യം മുതൽ കുമ്മനം രാജശേഖരൻ മുന്നിലായിരുന്നു. എന്നാൽ പാലക്കാട് പോലെ അവസാന റൗണ്ടിൽ വി ശിവൻകുട്ടിയുടെ കുതിപ്പ് ബിജെപിയുടെ വിജയം തട്ടിത്തെറിപ്പിച്ചു.
തൃശൂരിൽ ഇരുമുന്നണികളെയും പിന്നിലാക്കി മുന്നിലെത്തിയ സുരേഷ് ഗോപിയും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകി. എന്നാൽ അവിടെയും അവസാനം എൽഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സുരേന്ദ്രൻ കോന്നിയിൽ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്.
Also Read- Election Result Live | 'ആചാര ലംഘനം' നടത്തി കേരളം; ചരിത്ര വിജയനായി ക്യാപ്റ്റൻ
ബി ജെ പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പറഞ്ഞിരുന്നു. ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാന്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റില്ലെന്നും കോണ്‍ഗ്രസും യുഡിഎഫും സഹായിച്ചതു കൊണ്ടാണ് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമര്‍ശിച്ചിരുന്നു. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ക്യാപ്റ്റന്റെ വാക്കുകൾ ശരിയായ ഇരട്ടി സന്തോഷത്തിലാണ് ഇടതുമുന്നണി.
