ഓലപ്പാമ്പ് കാണിച്ചാല്‍ തൊഴിലാളികള്‍ പേടിക്കില്ലെന്നും സമരവിരോധികളായ സംഘടനകള്‍ ചിലതുണ്ടെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്. ഏതെങ്കിലും ഒരു കോടതി പറഞ്ഞാല്‍ അതില്‍ നിന്ന് പിന്തിരിയില്ല
പണിമുടക്കിന്റെ രണ്ടാം ദിനം സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ജോലിക്കു പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം.
advertisement
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി യാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുകയാണ്.
Also Read-Nationwide Strike | സംസ്ഥാനത്ത് ചൊവ്വാഴ്ച കടകൾ തുറക്കുമെന്ന് വ്യാപാരി സംഘടനകള്‍
ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.