നേരത്തെ, അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ 'ചെറ്റത്തരം' എന്ന പ്രയോഗം വലിയ വിവാദമായിരുന്നു. സുധാകരൻ കാണിച്ച വഞ്ചനയ്ക്ക് ഇതിൽ പരം മറ്റൊരു വിശേഷണമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി തന്റെ നിഘണ്ടുവിൽ ഇതിന് വേറെ വാക്കുകളില്ലെന്നും വ്യക്തമാക്കി. മുൻപ് 'പരനാറി' പ്രയോഗം ഉണ്ടാക്കിയ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴും തന്റെ നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ കടുത്ത ഭാഷയിലാണ് ജി. സുധാകരൻ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. "എനിക്ക് എന്റെ അച്ഛനും അമ്മയും ഇട്ട പേര് സുധാകരൻ എന്നാണ്. ബഹുമാന്യനായ മുഖ്യമന്ത്രി ഇപ്പോൾ എനിക്ക് ചെറ്റ എന്ന പുതിയ പേരിട്ടിരിക്കുന്നു. പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിലുള്ളവരെയാണ് അദ്ദേഹം ഇതിലൂടെ അപമാനിച്ചത്. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതിലൂടെ പിണറായി വിജയൻ കോൺഗ്രസിന് വോട്ട് പിടിച്ചു കൊടുക്കുകയാണ്," ജി. സുധാകരൻ പറഞ്ഞു.
advertisement
ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്നും എൻ.കെ പ്രേമചന്ദ്രനെ 'പരനാറി' എന്നും വിളിച്ച പഴയ സംഭവങ്ങൾ ഓർമ്മിപ്പിച്ച സുധാകരൻ മാന്യമായി ജീവിക്കുന്നവരെ അധിക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നൽകിയതെന്നും ചോദിച്ചു. ഇത്തരത്തിലുള്ള സംസാരരീതി എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നതെന്ന് നേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
