ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നൽകിയ നിയമനം വിവാദമാവുകയും പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാലിക്കറ്റ് സർവകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷിച്ചത്. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന ഇന്റർവ്യൂവിൽ ഒന്നാമത്തെ റാങ്ക് മുൻ എസ് എഫ് ഐ നേതാവും ഇപ്പോൾ ഡി.വൈ. എഫ്. ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. രണ്ട് ഒഴിവുകളാണ് ഈ വകുപ്പിലുള്ളത്. ഒന്നാമത്തെ റാങ്ക് മെരിറ്റിലും രണ്ടാമത്തെ റാങ്ക് മുസ്ലിം സംവരണാടിസ്ഥാനത്തിൽ ഷഹാല ഷംസീറിനുമാണ് നൽകിയിരിക്കുന്നത്.
advertisement
എഴുപതോളം അപേക്ഷകരിൽ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയത്. ഇതിൽ 38 പേർ അഭിമുഖത്തിന് ഹാജരായി. എന്നാൽ ഉയർന്ന അക്കാദമികയോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സർവകലാശാലകളിലും കോളേജുകളിലും അധ്യയന പരിചയവുമുള്ള അപേക്ഷകർക്ക് അഭിമുഖത്തിൽ കുറഞ്ഞ മാർക്കുകൾ നൽകി റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു.
യോഗ്യരായ പലരെയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഷോർട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയതെന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേൽനോട്ടംവഹിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനായിരുന്ന ഡോക്ടർ. പി.കേളുവിനെയാണ് അഭിമുഖ കമ്മിറ്റിയിലും ഉൾപ്പെടുത്തിയത്.
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോൾ വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധൻ എന്ന നിലയിലാണ് തിരുകിക്കയറ്റിയത്. ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി, തന്റെ ഗവേഷക വിദ്യാർഥി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാത്തത് നിയമനത്തെ സ്വാധീനി ക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.
യോഗ്യരായ നിരവധി അപേക്ഷകരെ ഒഴിവാക്കി സിപിഎം യുവജന നേതാക്കളുടെ ഭാര്യമാർക്ക് സർവകലാശാലകളിൽ നിയമനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നിയമനങ്ങളെന്നും യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. കൊച്ചിയിൽ നിയമ വകുപ്പിൽ മുൻ എം.പി, പി. രാജീവിന്റെ ഭാര്യയ്ക്കും , കേരളയിൽ ബയോകെമിസ്ട്രി വകുപ്പിൽ മുൻ എം. പി പി. കെ. ബിജുവിന്റെ ഭാര്യയ്ക്കും നിയമനം നൽകിയതിന്റെ തുടർച്ചയായാണ് ഷംസീറിന്റെ ഭാര്യയെയും നിയമിക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എശ് ശശികുമാറും സെക്രട്ടറി എം ഷാജിർഖാനും പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽ തിരക്കിട്ട് നടത്തുന്ന അധ്യാപക നിയമനങ്ങൾ യോഗ്യതകളുടെ അടിസ്ഥാനത്തിലല്ലെന്നും സംവരണ തത്വം അട്ടിമറിച്ചു് സംവരണ റോസ്റ്റർ പോലും മുൻകൂട്ടി തയ്യാറാക്കാതെയാണ് നിയമനങ്ങൾ നടത്തുന്നത്. ഷംസീറിന്റെ ഭാര്യയുടെ നിയമനം അതിന് ഉത്തമ ഉദാഹരണമാണെന്നും കാലിക്കറ്റിൽ നടത്തുന്ന അദ്ധ്യാപക നിയമങ്ങൾ തടഞ്ഞ് നിഷ്പക്ഷ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഗവർണർക്ക് നിവേദനത്തിൽ യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.