ഇരു മുന്നണികളും പറയുന്നത് വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണെന്നാണ് അവരുടെ ധാരണയെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കാണുമ്പോൾ ഇതൊരു വലിയ തമാശയായിട്ടാണ് തോന്നുന്നതെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ ഏജൻസിയായ ANI യോട് പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ പറഞ്ഞത്
കോൺഗ്രസ് പറയുന്നു ബിജെപി സിപിഎമ്മിന്റെ ബി ടീം ആണെന്ന്, സിപിഎം പറയുന്നു ബിജെപി കോൺഗ്രസിന്റെ ബി ടീം ആണെന്ന്. എന്നാൽ സത്യത്തിൽ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസ്-സിപിഎം പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം.തമിഴ്നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസും സിപിഎമ്മും ഒരു സഖ്യത്തിൽ കൈകോർത്താണ് മത്സരിക്കുന്നത്. എന്നിട്ട് കേരളത്തിൽ ഇവർ പരസ്പരം കുറ്റപ്പെടുത്തുന്നത് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന തുല്യമാണ്.
advertisement
ഒരു വിഭാഗത്തിന്റെ അതായത് മുസ്ലിം വിഭാഗത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഇത് പാർട്ടികളും ഈ നാടകം കളിക്കുന്നത്.ബിജെപിയെ തങ്ങൾ മാത്രമാണ് എതിർക്കുന്നത് എന്ന് വരുത്തി തീർത്ത് മുസ്ളീം വോട്ട് നേടാനാണ് ഇരു മുന്നണികളുടെയും ശ്രമം.
തെലുങ്കാനയിൽ ഇതേ തന്ത്രം പയറ്റിയാണ് കോൺഗ്രസ് വിജയിച്ചത്. അവിടെ ഭരണകക്ഷിയായിരുന്ന ബിആർഎസ് ബിജെപിയുടെ ബി-ടീം ആണെന്ന് വരുത്തിതീർത്തു. അങ്ങനെ മുസ്ലിം വോട്ടുകൾ കോൺഗ്രസ് നേടിയെടുത്തു. ഈ നാടകം കേരളത്തിലും ആവർത്തിക്കാമെന്നാണ് അവർ കരുതുന്നത്. കേരളത്തിലെ ജനങ്ങളെ നിങ്ങൾക്ക് എപ്പോഴും വിഡ്ഢികളാക്കാൻ പറ്റില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും എനിക്ക് പറയാനുള്ളത്.നിങ്ങളുടെ 70 വർഷത്തെ അഴിമതിയും അവഗണനയും രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇപ്പോൾ അവർക്ക് മതിയായി ഇരിക്കുകയാണ്.
ആരോപണം
കേരളത്തിലെ ചില മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയിലെന്നാണ് കോൺഗ്രസ് ആരോപണം. ബിജെപിക്ക് നിർണായക സ്വാധീനമുള്ള പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാൻ സിപിഎം രഹസ്യ ഡീൽ ഉണ്ടാക്കിയെന്ന ആരോപണമാണ് മുന്നിൽ.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് ഇക്കാര്യം ആരോപിച്ച് ആദ്യം രംഗത്തെത്തിയത്.
യു.ഡി.എഫിന്റെ രമേശ് പിഷാരടിക്ക് ലഭിക്കുന്ന ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് ശോഭാ സുരേന്ദ്രനെ ജയിപ്പിക്കാനാണ് എൻ.എം.ആർ. റസാഖ് എന്ന സ്വതന്ത്ര സ്ഥാനാർഥിയെ സി.പി.എം നിർത്തിയതെന്നാണ് കോൺഗ്രസ് ആരോപണം.
കോലീബി എന്ന പഴയ കോൺഗ്രസ് ബിജെപി ലീഗ് സഖ്യം ഇപ്പോഴും ഉണ്ട് എന്നാണ് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ ആരോപിക്കുന്നത്
