ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ പ്രദേശമായ കോറമംഗലയിൽ ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് ഈ വസതിയെന്ന് കോൺഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. ചതുരശ്രയടിക്ക് 35,000 രൂപ മുതൽ 50,000 രൂപ വരെ വിലയുള്ള ഈ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരും. ഈ മാസം 17-ന് ഈ വസ്തുവിന്റെ നികുതി അടച്ച രേഖകളും ഇതിന്റെ ലിങ്കും കോൺഗ്രസ് തെളിവായി പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും സ്ഥാനാർഥിക്കെതിരെ കർശന നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
advertisement
പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലെ കോറമംഗലയില്‍ 15.07 കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12 ഗ്രാം സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 3.58 കോടിയുടെ ആഭരണങ്ങള്‍, 10,000 രൂപ വിലമതിക്കുന്ന 1942 മോഡല്‍ കാര്‍, പലിശ ഇനത്തില്‍ ലഭിച്ച 5 ലക്ഷം രൂപ, ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83 കോടിയുടെ നിക്ഷേപം, ബാങ്കുകളില്‍ 4.37 കോടിയുടെ സ്ഥിരനിക്ഷേപം, സ്ഥാപനങ്ങള്‍ വഴി വായ്പയായി നല്‍കിയ 34.96 കോടി എന്നിവയാണു സ്വത്തുക്കളില്‍ വരുന്നത്. കൈവശം 64,100 രൂപ മാത്രമാണുള്ളത്. ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച റിട്ടേണ്‍ പ്രകാരം പ്രതിവര്‍ഷ വരുമാനം 92.91 ലക്ഷം രൂപയാണ്. ഭാര്യ അഞ്ജുവിന് 60.50 ലക്ഷം രൂപയാണു പ്രതിവര്‍ഷ വരുമാനം. 9.08 കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10 കോടിയാണ്. കൈവശം 3.40 ലക്ഷം രൂപയുമുണ്ട്. വായ്പകള്‍ ഉള്‍പ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്.
