സരിതയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്‌കുമാറിന്റെ അറിവോടുകൂടിയാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൊല്ലം ജില്ല മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ സുധീര്‍ ജേക്കബ് അഡ്വ. ജോളി അലക്സ് എന്നിവർ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
കെ ബി ഗണേഷ് കുമാറിനും സരിത എസ് നായർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഇരുവർക്കുമെതിരെ സമൻസ് അയയ്ക്കാൻ ഉത്തരവിട്ടത്. കൃത്രിമ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
advertisement
Also Read- വെഞ്ഞാറമൂട് സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞു പോക്ക്; സിപിഐയിലെത്തിയത് നാൽപ്പതോളം പേർ
സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജയിലിൽ കഴിയുമ്പോഴാണ് 21 പേജുള്ള കത്ത് സരിത എസ് നായർ എഴുതുന്നത്. ഈ കത്ത് അവരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് ജയിലിൽവെച്ച് കൈമാറുമ്പോൾ 21 പേജ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകൾ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കത്ത് ജുഡീഷ്യൽ കമ്മീഷന് കൈമാറുമ്പോൾ 25 പേജുകൾ ഉണ്ടായിരുന്നു. നാലു പേജ് വ്യാജമായി സൃഷ്ടിച്ചു കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. ഇതിന് പിന്നിൽ കെ ബി ഗണേഷ് കുമാർ ഉൾപ്പടെയുള്ളവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
ജുഡീഷ്യൽ കമ്മീഷന് കൈമാറിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെ കോൺഗ്രസിലെ നിരവധി നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നു. ഇതെല്ലാം ഗണേഷ് കുമാറിന്‍റെ അറിവോടെ കൂട്ടിച്ചേർത്തതാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കൊട്ടാരക്കര കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയിൽ കെ ബി ഗണേഷ് കുമാറിന്‍റെ പി എ പ്രദീപ് കുമാർ, ഉറ്റ ബന്ധു ശരണ്യ മനോജ് തുടങ്ങിയവർ പങ്കാളികളായിരുന്നുവെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവരുടെ രാഷ്ട്രീയഭാവി തകർക്കാനാണ് ഇത്തരത്തിൽ കത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവരുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ജയിലിൽനിന്ന് കത്ത് കൈമാറുമ്പോൾ 21 പേജ് മാത്രമായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി ഗണേഷിനും സരിതയ്ക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
