അദ്ദേഹത്തിന്റെ നർമ്മം നിറഞ്ഞ സംഭാഷണശൈലി വലിയ ശ്രദ്ധ നേടിയെന്നും എന്നും ജനങ്ങൾക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠന് എല്ലാ രംഗത്തു നിന്നുമായി വലിയൊരു സൗഹൃദവലയം ഉണ്ടായെന്നും ജയരാജൻ അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്വാമി സന്ദീപാനന്ദ ഗിരി, വി ശിവൻകുട്ടി തുടങ്ങിയവരും ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഇ പി ജയരാജൻ
മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വേർപാട് തീരാനഷ്ടമാണ്. ഏറെ ജനകീയനായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ നർമ്മം നിറഞ്ഞ സംഭാഷണശൈലി വലിയ ശ്രദ്ധ നേടി. എന്നും ജനങ്ങൾക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠന് എല്ലാ രംഗത്തു നിന്നുമായി വലിയൊരു സൗഹൃദവലയം ഉണ്ടായി. 2007ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും സാമൂഹിക - സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. എല്ലാ അർത്ഥത്തിലും വൈദിക സമൂഹത്തിനാകെ മാതൃകയായി നിലകൊള്ളാൻ ക്രിസോസ്റ്റം തിരുമേനിക്ക് സാധിച്ചു. നിരവധി സന്ദർഭങ്ങളിൽ അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
advertisement
വി ശിവൻകുട്ടി
വലിയ ഇടയന് ആദരവോടെ വിട... മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു.... വിശ്വാസ സമൂഹത്തിന്റെ ആത്മീയ സ്രോതസ്സും, പരമാധ്യക്ഷനുമായിരുന്ന തിരുമേനിയുടെ വേർപാടിൽ സഭയുടെയും, സഹ ഇടയരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അചഞ്ചലമായ ആത്മീയതയ്ക്കൊപ്പം സ്വാതന്ത്ര്യ സമരകാലത്തെ വൈദേശിക മേല്‍ക്കോയ്മയ്‌ക്കെതിരെ സ്വീകരിച്ച ദേശീയാവബോധത്തോടെയുള്ള നിലപാടുകൾ ധീരാത്മാവായ തിരുമേനിയുടെ സാമൂഹ്യപരമായ ജീവിത ദര്‍ശനങ്ങളായി നമുക്ക് മുന്നിൽ നിലകൊള്ളുമ്പോൾ,
കാലഘട്ടത്തിന്റെ വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കാന്‍ തിരുമേനിയെക്കുറിച്ചുള്ള ഓരോ സ്മരണകളും നമുക്കേവര്‍ക്കും പ്രചോദനമേകട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.
സ്വാമി സന്ദീപാനന്ദഗിരി
നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിട വാങ്ങിയിരിക്കുന്നു.
ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമങ്ങളോടെ..
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രൊപ്പൊലീത്ത; ഓർമയാകുന്നത് ചിരികൊണ്ട് സുവിശേഷം പറഞ്ഞ വലിയ തിരുമേനി
ഇന്നു പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു മാർ ക്രിസോസ്‌റ്റം മെത്രൊപ്പൊലീത്ത കാലം ചെയ്തതത്. 104 വയസ് ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിൽ ആയിരുന്നു.
ഇരവിപേരൂർ കലകമണ്ണിൽ കെ ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു ജനനം. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജിൽ ബിരുദപഠനത്തിന് ചേർന്നു.
ബംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽ നിന്നായി വേദശാസ്ത്രവും പഠിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1944ലാണ് ശെമ്മാശപ്പട്ടം അദ്ദേഹം സ്വീകരിച്ചത്. തുടർന്ന്, അതേവർഷം ജൂൺ 30ന് കാശീശാപ്പട്ടവും നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. മാർത്തോമ സഭയുടെ പരമാധ്യക്ഷനായി 1999 ഒക്ടോബർ 23ന് അഭിഷിക്തനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബർ രണ്ടിന് വലിയ മെത്രാപ്പൊലീത്തയായി.