ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രൊപ്പൊലീത്ത; ഓർമയാകുന്നത് ചിരികൊണ്ട് സുവിശേഷം പറഞ്ഞ വലിയ തിരുമേനി
Last Updated:
നെഹ്‌റുവിന്റെ കാലത്തു തുടങ്ങിയതാണ് പ്രധാനമന്ത്രിമാരോടുള്ള അടുപ്പം. അതിനു വാജ്‌പേയിയുടെയും നരേന്ദ്ര മോദിയുടെയും കാലത്തും മാറ്റമുണ്ടായില്ല.
രാജ്യത്തെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ടം വഹിച്ചയാളാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. വിദ്വേഷത്തിന്റേയും കാലുഷ്യത്തിന്റേയും ഒരു വാക്കുപോലും പറയാത്ത സഭാ പരമാധ്യക്ഷൻ. ചട്ടം തെറ്റിക്കുന്നവരെ തിരുത്തുന്നതു പോലും ഫലിത രൂപത്തിൽ. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി.
മാർത്തോമ്മ സഭാ വിശ്വാസികൾക്കു മാത്രമല്ല, ഒരിക്കലെങ്കിലും അറിഞ്ഞിട്ടുള്ളവർക്കെല്ലാം തിരുമേനി അപ്പച്ചൻ ആണ്. റയിൽവേ പോർട്ടറായി തമിഴ്‌നാട്ടിൽ എത്തിയ കല്ലൂപ്പാറ കലമണ്ണിൽ ഉമ്മൻ കശീശയുടേയും ശോശാമ്മയുടേയും മകൻ വളരെ പെട്ടെന്ന് തന്നെ കർണാടകത്തിലേക്കു വണ്ടി കയറി. അവിടെ ശെമ്മാശനായി. സുവിശേഷ ജീവിതം തുടങ്ങി. 1953ൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ മേൽപ്പട്ട സ്ഥാനം. 68 വർഷം മേൽപ്പട്ടമണിഞ്ഞ മറ്റൊരു വൈദികനും രാജ്യത്തില്ല.
advertisement
'വാർധക്യ സഹജമായ ചുറുചുറുക്കോടെ...' ഇതായിരുന്നു ഓരോ ഡൽഹി യാത്രയിലും ക്രിസോസ്റ്റം ഉപയോഗിച്ച പ്രയോഗം. നെഹ്‌റുവിന്റെ കാലത്തു തുടങ്ങിയതാണ് പ്രധാനമന്ത്രിമാരോടുള്ള അടുപ്പം. അതിനു വാജ്‌പേയിയുടെയും നരേന്ദ്ര മോദിയുടെയും കാലത്തും മാറ്റമുണ്ടായില്ല.
വർഗീയ കലാപങ്ങളും മത സംഘർഷങ്ങളും ഉണ്ടാകുമ്പോൾ ഒറ്റവാചകം കൊണ്ടുതന്നെ അതു തണുപ്പിച്ച മെത്രാപ്പോലീത്ത. കേരള ചരിത്രത്തിൽ മാർ ക്രിസോസ്റ്റം എക്കാലത്തേക്കും ഓർമിക്കപ്പെടുന്നത് അങ്ങനെ ആയിരിക്കും.
advertisement
തിരുവല്ല ഇരവിപേരൂരിൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ ഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യ പേര്.
മാരാമണ്‍ എബ്രഹാം മാര്‍ മല്‍പ്പാന്‍ സ്കൂളിലായിരുന്നു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം.
കോഴഞ്ചേരി, മാരാമണ്‍, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദ പഠനം ആലുവ യു സി കോളേജില്‍.
1944-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ ദൈവശാസ്ത്രപഠനത്തിനു ചേര്‍ന്നു.
1947-ല്‍ വൈദികനായി. 1953 മേയ് 21-ന് റമ്പാനായി. 1953 മേയ് 23-ന് മാര്‍ത്തോമസഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. അതോടെ ജോണ്‍ ക്രിസോസ്റ്റം എന്ന വിശുദ്ധന്‍റെ പേര് സ്വീകരിച്ചു.
advertisement
1978 മേയില്‍ സഫ്രഗൻ മെത്രോപ്പൊലീത്തയായി. ഡോ.അലക്സാണ്ടർ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതോടെ 1999 ഒക്ടോബർ 23-ന് സഭയുടെ അമരക്കാരനായി.
പരമാധ്യക്ഷസ്ഥാനത്തു നിന്നും വിരമിച്ച് 2007 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം വലിയ മെത്രോപ്പൊലീത്ത സ്ഥാനം ഏറ്റെടുത്തു. 2017 ഏപ്രിൽ 27ന് ശതാഭിഷിക്തനായി. 2018-ൽ പത്മഭൂഷൻ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രൊപ്പൊലീത്ത; ഓർമയാകുന്നത് ചിരികൊണ്ട് സുവിശേഷം പറഞ്ഞ വലിയ തിരുമേനി