പ്രതികളുടെ മൊബൈൽ ഫോണുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഫോറൻസിക് വിഭാഗം രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിഗമനത്തിൽ എത്തിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ സംഭാഷണങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ നേതാക്കളെ കുറിച്ചോ പരാമർശമില്ലെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ പറയുന്നതായും വാർത്തയിലുണ്ട്.
കൊല നടത്താൻ എത്തിയവരാണു കൊലപാതകത്തിനിരയായതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടത്താനായി ഇവർ ഗൂഢാലോചന നടത്തി. എതിർ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്.ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും ഫോറൻസിക് ചൂണ്ടിക്കാട്ടുന്നതായി മനോരമ റിപ്പോർട്ടിൽ പറയുന്നു.
advertisement
ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രിയിൽ തേമ്പാമൂട് വച്ചാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ ഉന്നതനേതാക്കൾക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു.
പ്രതികളിലൊരാളായ സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. തിരിച്ചടിക്കാൻ തീരുമാനിച്ചതിനാലാണ് പൊലീസില്‍ പരാതി നൽകാതിരുന്നതെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസില്‍ ഇരുന്നാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നും പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നൽകുകയും ചെയ്തു. ഇതിനിടെ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്ഥലം എം.പി അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. എന്നാൽ കേരള പൊലീസ് കേസ് തെളിയിക്കുമെന്ന നിലപാടിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
ഒരു സ്ത്രീ ഉൾപ്പെടെ 9 പേർക്കെതിരെയാണ് കുറ്റപത്രം. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണു മുഖ്യപ്രതികൾ. ഇതിൽ വനിതയ്ക്കു മാത്രമാണു കോടതി ജാമ്യം അനുവദിച്ചത്. മറ്റുള്ളവർ റിമാൻഡിലാണ്.
ഇതിനിടെ ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർ അറസ്റ്റിലായി. ബാക്കി എഴുപേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ സാക്ഷിയെന്ന് പൊലീസ് പറയുന്നയാളും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറൽ എസ്പി രാഷ്ട്രീയം കളിക്കുകയാണ്. കേസ് സിബിഐക്ക് അന്വേഷണം കൈമാറണം. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
