തിരുവനന്തപുരം: വെഞ്ഞാറമുട് ഇരട്ടക്കൊലപാതകത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേസിലെ പ്രതികള്‍ക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഡിസിസി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയൻ, പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലർത്തിയിട്ടുണ്ട്. ആസൂത്രണം കൂടതൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാണ്. ഇയാൾ മറ്റൊരു കൊലക്കേസിലെ പ്രതിയാണെന്നും റഹീം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം പ്രതികളെ ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റഹീം വിമര്‍ശിച്ചു. കോണ്‍ഗ്രസ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായതിനാലാണ് പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത്. അറസ്റ്റിലായ പ്രതികളുടെ നിയമസംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പാര്‍ട്ടിക്കാരായ പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ പാര്‍ട്ടിക്കുണ്ടായ അപമാനം മറച്ചുവയ്ക്കാനായി തെറ്റായ പ്രചരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണ്. ഭാവിയില്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ലക്ഷ്യമിട്ട് അന്വേഷത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതിന് അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ കോണ്‍ഗ്രസ് ചോദ്യ ചെയ്യുന്നത് പ്രതികള്‍ക്ക് വേണ്ടിയാണെന്നും റഹീം ആരോപിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.