തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പം ആറു പേർ കൂടി സംഭവസ്ഥലത്ത് എത്തിയിരുന്നെന്ന് പൊലീസ്. കൊല്ലപ്പെട്ട ഹഖ്, മിഥിലാജ് എന്നിവരുടെ സുഹൃത്തുക്കളായ അപ്പു, ഗോകുല്‍, റിയാസ് എന്നിവരാണ് സ്ഥലത്തെത്തിയത്. ഹഖിനും മിഥിലാജിനും വെട്ടേറ്റതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. കൊല നടക്കുമ്പോൾ 12 പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ 10 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. രണ്ടുപേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ അറസ്റ്റിലായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക് പരുക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലെ രണ്ടാം പ്രതി
അന്‍സറിനെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. അതേസമയം അന്‍സര്‍ അക്രമം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. എന്നാല്‍ അന്‍സര്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തില്‍ കേസിലെ അന്‍സറിന്‍റെ പങ്കിനെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ജില്ലാ
കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർ അറസ്റ്റിലായി. ബാക്കി എഴുപേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന് എം.എം.ഹസൻ, കെ.എസ്.ശബരീനാഥ്, നെയ്യാറ്റിൻകര സനൽ എന്നിവർ ആവശ്യപ്പെട്ടു.
ഇപ്പോൾ സാക്ഷിയെന്ന് പൊലീസ് പറയുന്നയാളും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറൽ എസ്പി രാഷ്ട്രീയം കളിക്കുകയാണ്. കേസ് സിബിഐക്ക് അന്വേഷണം കൈമാറണം. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി
എ.എ.റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.