ബജറ്റ് സമ്മേളനത്തിൽ തന്നെ എംപി സ്ഥാനം രാജി വെക്കുകയാണ് പികെ കുഞ്ഞാലിക്കുട്ടി. നിയമ സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം എപ്രകാരമാകും മത്സരിക്കുക എന്ന സംശയങ്ങൾക്ക് കൂടി ഇതോടെ മറുപടിയാവുകയാണ്. "പാണക്കാട് തങ്ങളെ കണ്ട് കാര്യങ്ങൾ പറഞ്ഞു, രാജി വെക്കാൻ അനുവാദം വാങ്ങി. സ്പീക്കറുടെ സമയം അനുസരിച്ച് ഇന്നോ നാളെയോ രാജി വെക്കും". കുഞ്ഞാലിക്കുട്ടി പറഞ്ഞു. "പാർട്ടി ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്താൻ കഴിയും എന്നാണ് പ്രതീക്ഷ. യുഡിഎഫിന് ഭരണത്തിൽ തിരിച്ചെത്താൻ സാധിക്കും എന്ന വലിയ ആത്മ വിശ്വാസം ഉണ്ട്. നിയമസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി ആണ് തീരുമാനം എടുക്കേണ്ടത്. തങ്ങൾ ആണ് അക്കാര്യങ്ങൾ പ്രഖ്യാപിക്കുക". കുഞ്ഞാലിക്കുട്ടി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ഇതോടെ പികെ കുഞ്ഞാലിക്കുട്ടി യുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉള്ള മടങ്ങി വരവ് സംബന്ധിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും അവസാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ഉള്ള തീരുമാനം പ്രഖ്യാപിച്ച സമയം മുതൽ ചർച്ചകൾ നടക്കുന്നുണ്ട്. എംപി സ്ഥാനം രാജി വെക്കാതെ മത്സരിക്കുമോ, അതോ മൽസരിക്കാതെ മാറി നിന്ന് യുഡിഎഫ് ഭരണം നേടിയാൽ പിന്നീട് മത്സരിക്കുമോ തുടങ്ങിയ ചർച്ചകൾ സജീവമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാതെ പോയപ്പോൾ കുഞ്ഞാലിക്കുട്ടി തീരുമാനം മാറ്റുമോ എന്നും അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചരണം ചൂട് പിടിക്കും മുൻപ് തന്നെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെക്കാൻ ഉള്ള നിർണായക തീരുമാനമെടുത്തു.
യു ഡി എഫിനും ലീഗിനും ഇത് ഈ ഘട്ടത്തിൽ വലിയ ആത്മവിശ്വാസം തന്നെയാകും നൽകുക. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളം യാത്ര കോഴിക്കോട് - മലപ്പുറം ജില്ലകളിൽ പ്രവേശിക്കാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി പ്രഖ്യാപനം. ഇത് യുഡിഎഫിൻ്റെ പ്രചരണങ്ങൾക്ക് ആത്മ വിശ്വാസം നൽകുന്നതാകും. പികെ കുഞ്ഞാലിക്കുട്ടി ലീഗിൻ്റെ മാത്രമല്ല യുഡിഎഫിൻ്റെ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകൻ ആണ്. ആ സാഹചര്യത്തിൽ അദ്ദേഹം എംപി സ്ഥാനം രാജി വെച്ച് മൽസരിക്കുന്നത് നൽകുന്ന സന്ദേശം വളരെ പ്രധാനം ആണ്. യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ് എന്ന സന്ദേശം ഈ തീരുമാനം കൊണ്ട് നൽകാൻ കഴിയുമെന്ന് മുന്നണി വിലയിരുത്തുന്നു.
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടത് പക്ഷം പരസ്യമായും ലീഗിലെ ഒരു വിഭാഗം പരോക്ഷമായും നടത്തുന്ന വിമർശനങ്ങൾക്ക് പുതിയ തീരുമാനം മറ്റൊരു മാനം നൽകും. ഇടത് പക്ഷ വിമർശനം ഇനി ഇതിനെ കേന്ദ്രീകരിച്ച് ആകും. ഇടത്പക്ഷംമുസ്ലിം ലീഗിനെതിരെ ഇപ്പൊൾ നടത്തുന്ന വിമർശനങ്ങളിൽ ഇനി പികെ കുഞ്ഞാലിക്കുട്ടിയുടെ ദില്ലിയിൽ നിന്നുള്ള തിരിച്ച് വരവാകും മുഖ്യ അജണ്ട.
മറുവശത്ത് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ഇനി പ്രസ്താവനകൾ നടത്താനും മടിക്കും. എതിരാളികൾ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗക്കാരുടെ പ്രസ്താവനകൾ ആയുധമാക്കുന്നതിന് തടയിടാനും രാജി പ്രഖ്യാപനത്തിലൂടെ കഴിയും എന്നും പാർട്ടി വിലയിരുത്തുന്നു.
2017 ൽ ഇ.അഹമ്മദിൻ്റെ നിര്യാണത്തോടെ ആണ് പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് പാർലമെൻ്റിലേക്ക് മത്സരിച്ചത്. 2019 ൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ പികെ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചത്.