തങ്ങളുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകരാണ് അങ്കമാലിയിലെ സ്വകാര്യശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ നിന്നും മൃതദേഹം ആദ്യം എത്തിച്ചത് അങ്കമാലി ജുമാമസ്ജിദിലായിരുന്നു. ഇവിടെ പ്രാഥമിക ചടങ്ങുകൾക്ക് ശേഷമായിരുന്നു പൊതുദർശനം. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സിപിഎം നേതാവ് എം. എ. ബേബി, ബിജെപി നേതാവ് എ എൻ രാധാക്യഷ്ണൻ, സിനിമാതാരം മമ്മുട്ടി, എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം ജോൺ, അൻവർ സാദത്ത്, കെ ബാബു, ബെന്നി ബെഹനാൻ, എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
advertisement
പൊതുദർശനത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോയി.
2009ല്‍ സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതൃത്വം ഏറ്റെടുത്ത ഹൈദരലി തങ്ങള്‍ സമഭാവനയുടെ നേതാവായാണ് അറിയപ്പെട്ടത്. ആഭ്യന്തര കലഹങ്ങളിലും രാഷ്ട്രീയ യുദ്ധങ്ങളിലുമെല്ലാം മറ്റുപാര്‍ട്ടികള്‍ പോലും ബഹുമാനത്തോടെ കണ്ട നിലപാടുകളാണ് ഹൈദരലി തങ്ങളെ വ്യത്യസ്തനാക്കിയത്. പൊതു രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നെങ്കിലും നിർണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിന് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കഴിഞ്ഞു. പി വി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ സീറ്റ്, കെ.എന്‍.എ ഖാദറിന്റെ വേങ്ങര സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഇത് പ്രകടമായി. അവസാന കാലത്ത് ചന്ദ്രികയിലെ ഇ.ഡി അന്വേഷണം തങ്ങളിലേക്കെത്തിയപ്പോള്‍ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകളെ മകന്‍ മുഈനലി തങ്ങള്‍ക്ക് പരസ്യമായി ചോദ്യം ചെയ്യേണ്ടി വരികയും ചെയ്തു.
പുറത്ത് കാണുന്ന പോലെ പാര്‍ട്ടിക്കകത്തും പാണക്കാട് ഹൈദരലി തങ്ങള്‍ സൗമ്യനാണ്. പക്ഷെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ തങ്ങള്‍ വീര്യമേറിയ തീരുമാനങ്ങളെടുത്തു. പാണക്കാട് തങ്ങന്‍മാര്‍ ലീഗിന്റെ അന്തിമ വാക്കാണെന്ന് തങ്ങള്‍ ചില ഘട്ടങ്ങളില്‍ തെളിയിച്ചു.
