മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Sayed Hyderali Shihab Thangal) വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമാകുന്നത് രാഷ്ട്രീയ, മത- സാമുദായിക രംഗത്തെ സൗമ്യ സാന്നിധ്യത്തെ. മുസ്ലിം ലീഗ് (muslim league) സംസ്ഥാന അധ്യക്ഷൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപദവി, ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടർ എന്നീ നിലകളിലെല്ലാം തുടരുമ്പോഴും സംസ്ഥാനത്തിനകത്തും പുറത്തും മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച വ്യക്തിത്വമാണ് തങ്ങൾ. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലാണ് വഷളായത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദത്തിലേക്ക്
2009 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു ഇത്. 1990 മുതല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിരുന്നു. 19 വര്‍ഷം ഇതേ സ്ഥാനത്ത് തുടർന്നു.
ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി
മുസ്ലിം ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്, തൃശൂർ ജില്ല ഖാസി സ്ഥാനം അടക്കം ആയിരത്തോളം പള്ളി-മഹല്ലുകളുടെ ഖാസിയാണ്. 1994ല്‍ നെടിയിരുപ്പ് പോത്ത്വെട്ടിപ്പാറ മഹല്ല് ഖാസിയായാണ് തുടക്കം. സംസ്ഥാത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ച ഖ്യാതിയും ഹൈദരലി തങ്ങൾക്കാണ്.
Also Read- Panakkad Sayed Hyderali Shihab Thangal|നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം: മുഖ്യമന്ത്രി
1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവിയും വഹിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരക്കാരനുമായി.
പാണക്കാട് കുടുംബ പരമ്പരയിലെ കണ്ണി
പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന് ജനനം. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പിഎംഎസ്എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്മീയ മേൽവിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്നായിരുന്നു അദ്ദേഹം.
Also Read-'നഷ്ടമായത് ഞങ്ങളുടെ തണൽമരം'; ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് എംകെ മുനീർ
ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം. വീട്ടുകാർക്ക് അദ്ദേഹം 'ആറ്റപ്പൂ' ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ 'ആറ്റക്ക'യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.
1973ൽ SSF അധ്യക്ഷൻ
പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബി കോളജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നാണ് സനദ് ഏറ്റുവാങ്ങിയത്. യശശ്ശരീരനായ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, കെ സി ജമാലുദ്ദീന്‍ മുസ്ലിയാര് തുടങ്ങിയ പണ്ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍ സമസ്ത എസ് എസ് എഫ് എന്ന വിദ്യാർഥി സംഘടനക്ക് രൂപം നൽകിയപ്പോൾ പ്രഥമ പ്രസിഡന്റായി.
കുടുംബം
ഭാര്യ- കൊയിലാണ്ടി അബ്ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റ. ഇരട്ട സഹോദരങ്ങളായ സാജിദ- വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവരാണ് മക്കൾ. നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍ എന്നിവർ മരുമക്കൾ. സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.